മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ കേന്ദ്രസഹായത്തില്‍ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തോട് നല്‍കാന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോ എന്ന് അന്വേഷിക്കൂവെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞു.
മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ ഒരു സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സന്ദർശന വേളയിൽ വയനാടിന്റെ പുനർനിർമാണത്തിന് പണം തടസ്സമാവില്ല എന്ന് മോദി ജനങ്ങൾക്ക് ഉറപ്പു കൊടുത്തിരുന്നു. സാമ്പത്തിക സഹായം ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിനോട് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി ഇപ്പോൾ പ്രതികരണം നടത്തിയിരിക്കുന്നത്.

















