മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലെ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി.മകള്‍ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് മുഖേനയാണ് ധനസഹായം നല്‍കുക.
നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ജീവിതങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങള്‍ക്കായുള്ള ഈ എളിയ കരുതല്‍ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് സുരേഷ് ഗോപി തന്‍റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.
ഫേസ് ബുക്ക് പേജിന്‍റെ പൂർണരൂപം
മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏല്‍പ്പിച്ച ആഘാതം വാക്കുകള്‍ക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണില്‍, ആ കലയ്ക്കായി ജീവിതം സമർപ്പിച്ചവർക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. കേവലം ഒരു ആഘോഷം എന്നതിലുപരി, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഈ സമയത്ത് അനിവാര്യമാണ്.
തൃശൂരിനെ സ്നേഹിക്കുന്ന സുമനസ്സുകളുടെ സംരക്ഷണവും സഹായഹസ്തവും എന്നും ഇത്തരം പ്രതിസന്ധികളില്‍ ആ കുടുംബങ്ങള്‍ക്ക് കൂട്ടുണ്ടാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ആ വലിയ കരുതലിനൊപ്പം ചേർന്നുകൊണ്ട്, വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളെ താങ്ങാവാൻ ഞങ്ങളുടെ മകള്‍ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് ഈ അപകടത്തില്‍ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് 1 ലക്ഷം രൂപ വീതം ഒരു കൈത്താങ്ങായി കൈമാറുന്നതാണ്.
നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങള്‍ക്കായുള്ള ഈ എളിയ കരുതല്‍ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

















