പ്രവർത്തി സമയം കഴിഞ്ഞിട്ടും അധിക ജോലി ചെയ്യാൻ വിസമ്മതിച്ച ജൂനിയർ ജീവനക്കാരെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ട് ജോലിയെടുപ്പിച്ച് ബാങ്ക് മാനേജറുടെ ക്രൂരത.കർണാടക ഗ്രാമീണ്‍ ബാങ്കിന്റെ ഹാസൻ ജില്ലയിലെ അറക്കല്‍ഗുഡ് ബ്രാഞ്ചിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം. ജീവനക്കാരുടെ ജോലിസമയം വൈകുന്നേരം അഞ്ച് മണി വരെയാണ്. എന്നാല്‍ ആറ് മണി വരെ അധികമായി ജോലി ചെയ്ത ശേഷം വീട്ടില്‍ പോകാൻ അനുവദിക്കണമെന്ന് ജൂനിയർ ജീവനക്കാർ അഭ്യർഥിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പോകാൻ പറ്റില്ലെന്ന് മാനേജർ പറഞ്ഞുകൊണ്ട് ഗേറ്റ് പൂട്ടി താക്കോല്‍ കൈവശം വെക്കുകയായിരുന്നു. എന്തിനാണ് ഓഫീസിനുള്ളില്‍ പൂട്ടിയിട്ടിരിക്കുന്നത് എന്ന് ജീവനക്കാർ ആവർത്തിച്ച് ചോദിച്ചെങ്കിലും മാനേജർ മറുപടി നല്‍കാത്തതും വീഡിയോയില്‍ കാണാം.
ഇതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരൻ മൊബൈലില്‍ പകർത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ബാങ്കുദ്യോഗസ്ഥരുടെ ജീവിതം നരകതുല്യമാക്കുന്നത് ഇത്തരക്കാരായ മാനേജർമാരാണെന്നും, ഇത് ക്രിമിനല്‍ കുറ്റമാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് പിന്നാലെ കമന്റുകളായി എത്തുന്നത്.

















