കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാളയം പച്ചക്കറി മാർക്കറ്റിന് സമീപം പുതിയകോവിലകംപറമ്പ് സ്വദേശി ബിജുവിനെയാണ് (38) സ്വന്തം മുറിയില്‍ രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രദേശത്തെ ലഹരിക്കച്ചവടക്കാരെക്കുറിച്ച് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പോലീസിന് വിവരം നല്‍കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.
ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ പശുവിനെ കറക്കാൻ വിളിക്കാനായി മുറിയിലെത്തിയ അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ബിജുവിന്റെ ശരീരമാസകലം 45-ഓളം കുത്തേറ്റ പാടുകളുണ്ട്. തലയ്ക്കു പിന്നിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നിലയിലാണ്.
വീടിനു സമീപത്തെ പൊതുസ്ഥലങ്ങളില്‍ ലഹരിസംഘങ്ങള്‍ തമ്പടിക്കാറുണ്ടെന്നും ഇവരുടെ വിവരങ്ങള്‍ ബിജു പോലീസിന് കൈമാറിയിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രതികളെക്കുറിച്ച് ചില സുപ്രധാന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ബന്ധുക്കളുടെ ആരോപണം ഗൗരവമായി പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു.
പാളയം പച്ചക്കറി മാർക്കറ്റിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.രാജന്റെയും ബേബിയുടെയും മകനായ ബിജു അവിവാഹിതനാണ്. ബിന്ദുവാണ് സഹോദരി.

















