വനിതാ സംവരണ ബില്ലും ഡീലിമിറ്റേഷനും സംബന്ധിച്ച ഗൗരവകരമായ ചർച്ചകള്‍ക്കിടയിലാണ് അമിത് ഷായെ പ്രിയങ്ക ഗാന്ധി ചിരിപ്പിച്ച സംഭവം രാഹുല്‍ ഗാന്ധി സഭയില്‍ പങ്കുവെച്ചത്.ഒരു മൂത്ത സഹോദരൻ എന്ന നിലയില്‍ തനിക്ക് വലിയ അഭിമാനം തോന്നിയ നിമിഷമായിരുന്നു അതെന്നും രാഹുല്‍ പറഞ്ഞു. സഭയെ ചിരിപ്പിച്ച പ്രിയങ്കയുടെ ‘ചാണക്യ’ പരാമർശമായിരുന്ന ചിരി പടര്‍ത്തിയത്.
തലേദിവസം ചർച്ചയില്‍ ഇടപെട്ട് സംസാരിക്കവേയാണ് പ്രിയങ്ക ഗാന്ധി അമിത് ഷായെ നേരിട്ട് അഭിസംബോധന ചെയ്തത്. “ആഭ്യന്തര മന്ത്രി ചിരിക്കുകയാണ്. അദ്ദേഹം എല്ലാ പദ്ധതികളും തയ്യാറാക്കി കഴിഞ്ഞു. ചാണക്യൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ കണ്ട് അദ്ദേഹം പോലും അമ്പരന്നു പോയേനെ, എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.
പ്രിയങ്കയുടെ ഈ പരിഹാസം കലർന്ന വാക്കുകള്‍ കേട്ട് അമിത് ഷാ പൊട്ടിച്ചിരിക്കുകയായിരുന്നു. അദ്ദേഹം എല്ലാ പ്ലാനുകളും ഇട്ടിട്ടുണ്ട്, ഇപ്പോള്‍ ചിരിക്കുകയും ചെയ്യുന്നു. അദ്ദേഹം എന്നോട് യോജിക്കുന്നു എന്നാണ് ഇതിനർത്ഥം, എന്ന് പ്രിയങ്ക കൂട്ടിച്ചേർത്തതോടെ സഭയിലാകെ ചിരി പടർന്നു. തൊട്ടടുത്ത ദിവസം ലോക്സഭയില്‍ സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് രാഹുല്‍ ഈ സംഭവം എടുത്തുപറഞ്ഞത്.”എന്റെ 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ എനിക്ക് സാധിക്കാത്ത ഒരു കാര്യം കഴിഞ്ഞ ദിവസം അഞ്ച് മിനിറ്റിനുള്ളില്‍ എന്റെ സഹോദരി സാധിക്കുന്നത് ഞാൻ കണ്ടു. അമിത് ഷായെ ഒന്ന് ചിരിപ്പിക്കുക എന്നതായിരുന്നു അത്,” രാഹുല്‍ പറഞ്ഞു. “ഇത് ഞാനും ശീലിക്കേണ്ടതും പഠിക്കേണ്ടതുമായ കാര്യമാണ്. ഒരു മൂത്ത സഹോദരൻ എന്ന നിലയില്‍ എനിക്ക് വലിയ അഭിമാനം തോന്നി,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തമാശകള്‍ക്ക് മുൻപ് വനിതകളുടെ പ്രാധാന്യത്തെക്കുറിച്ച് ഗൗരവകരമായ നിരീക്ഷണങ്ങളും രാഹുല്‍ പങ്കുവെച്ചു. സ്ത്രീകളാണ് നമ്മുടെ ദേശീയ കാഴ്ചപ്പാടിന്റെയും ഭാവനയുടെയും കേന്ദ്രശക്തി. ഈ സഭയിലുള്ള ഓരോ വ്യക്തിയും ജീവിതത്തില്‍ സ്ത്രീകളില്‍ നിന്ന് സ്വാധീനിക്കപ്പെടുകയോ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കുകയോ ചെയ്തവരാണെന്നും രാഹുല്‍ ഓർമ്മിപ്പിച്ചു.
















