അമേരിക്കയിലെ ഉയർന്ന മരുന്ന് വിലയെയും ആരോഗ്യ ഇൻഷുറൻസ് സംവിധാനങ്ങളെയും രൂക്ഷമായി വിമർശിച്ച് യുഎസ് സ്വദേശിനിയായ യുവതി.അമേരിക്കയില്‍ 1,000 ഡോളർ (ഏകദേശം 84,000 രൂപയിലധികം) വിലയുള്ള ഒരു മരുന്ന് ഇന്ത്യയില്‍ നിന്ന് വെറും 25 ഡോളറിന് (ഏകദേശം 2,100 രൂപ) വാങ്ങാൻ കഴിഞ്ഞെന്ന് വിക്ടോറിയ എന്ന യുവതിയുടെ വെളിപ്പെടുത്തല്‍. ഇൻസ്റ്റാഗ്രാമില്‍ ഇവർ പങ്കുവെച്ച വീഡിയോ വൈറലായി.
‘യുഎസില്‍ 1,000 ഡോളർ, ഇന്ത്യയില്‍ 10 ഡോളർ’
യുഎസില്‍ വച്ച് ഡോക്ടർ എഴുതിത്തന്ന മരുന്നിന്‍റെ ചിലവ് വഹിക്കാൻ ഇൻഷുറൻസ് കമ്പനി തയ്യാറാകാതിരുന്നതോടെയാണ് വിക്ടോറിയ പ്രതിസന്ധിയിലായത്. ആകെ ആറ് ഗുളികകള്‍ മാത്രമുള്ള ഈ മരുന്നിനായി കയ്യില്‍ നിന്ന് വൻ തുക നല്‍കേണ്ടി വരുമെന്ന സാഹചര്യത്തില്‍ ഡോക്ടർ തന്നെ വിക്ടോറിയയോട് ഒരു കനേഡിയൻ ഫാർമസിയെ സമീപിക്കാൻ നിർദേശിച്ചു. ഈ ഫാർമസി മരുന്ന് നേരിട്ട് ഇന്ത്യൻ നിർമ്മാതാക്കളില്‍ നിന്ന് ഓർഡർ ചെയ്ത് വിക്ടോറിയയ്ക്ക് കൈമാറി. “അമേരിക്കയില്‍ എനിക്ക് 1,000 ഡോളർ ചിലവ് വരുമായിരുന്ന മരുന്നാണ് ഞാൻ വെറും 25 ഡോളറിന് വാങ്ങിയത്. അതും വെറും ആറ് ചെറിയ ഗുളികകള്‍ക്ക്! എന്‍റെ ഇൻഷുറൻസ് ഇത് കവർ ചെയ്യാത്തത് കൊണ്ടാണ് ഇത്രയും വലിയ തുക നല്‍കേണ്ടി വരുമായിരുന്നത്,” വിക്ടോറിയ വീഡിയോയില്‍ പറയുന്നു.
‘ബാക്കിത്തുക ആർക്കാണ് പോകുന്നത്?’
കനേഡിയൻ ഫാർമസി വഴി ഓർഡർ ചെയ്തപ്പോള്‍ വലിയ തുകയാകുമെന്നാണ് വിക്ടോറിയ കരുതിയത്. എന്നാല്‍, യഥാർത്ഥ വില കേട്ട് അവർ അത്ഭുതപ്പെട്ടു. “അവർ എന്നോട് പറഞ്ഞത് വെറും 25 ഡോളർ മാത്രമാണ്. മരുന്നിന് 10 ഡോളറും, ഇന്ത്യയിലെ നിർമ്മാതാക്കളില്‍ നിന്ന് നേരിട്ട് എന്‍റെ കൈകളില്‍ എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ഷിപ്പിംഗ് ചാർജ് 15 ഡോളറും. അങ്ങനെ ആകെ 25 ഡോളർ!” വിക്ടോറിയ പറയുന്നു. അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ അവിടുത്തെ ആരോഗ്യ സംവിധാനങ്ങളാല്‍ ക്രൂരമായി വഞ്ചിക്കപ്പെടുകയാണെന്ന് വിക്ടോറിയ ആരോപിച്ചു. ഇത്രയും വലിയ തുക ഈടാക്കുമ്പോള്‍ ബാക്കി പണം ആരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും അവർ ചോദിക്കുന്നു. “അമേരിക്കയിലെ നമ്മുടെ ആരോഗ്യസംവിധാനം ഒരു തമാശയാണ്. നമ്മള്‍ പൂർണ്ണമായും വഞ്ചിക്കപ്പെടുകയാണ്. ഈ മരുന്നിന് ഇവിടെ എങ്ങനെയാണ് 1,000 ഡോളർ വില വരുന്നത്? അതേ മരുന്ന് എനിക്ക് വെറും 10 ഡോളറിന് (ഷിപ്പിംഗ് ഒഴികെ) വാങ്ങാൻ കഴിഞ്ഞു. അങ്ങനെയെങ്കില്‍ അമേരിക്കയില്‍ ഞാൻ കൊടുക്കേണ്ടി വരുമായിരുന്ന ആ 1,000 ഡോളർ ആർക്കാണ് പോകുന്നത്? അതൊരു ചോദ്യം മാത്രമാണ്, ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും,” വിക്ടോറിയ കൂട്ടിച്ചേർത്തു.

















