ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപരിപഠനത്തിനായി ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ.ഇപ്പോഴിതാ, ഇന്ത്യൻ പാരമ്പര്യം ആഘോഷിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി പ്രവാസികള്‍ ടൊറാന്റോയില്‍ ഒരുക്കിയ സാംസ്‌കാരിക പരിപാടിയുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പരിപാടിയില്‍ മലയാളം പാട്ടുകള്‍ക്ക് നൃത്തം ചെയ്യുന്ന നൂറുകണക്കിനുപേരെ കാണാനാകും. മറ്റൊരു രാജ്യത്ത് നമ്മുടെ സംസ്‌കാരം ആഘോഷിക്കുന്നത് കണ്ട് മലയാളികള്‍ അഭിമാനിക്കുമ്പോള്‍ മറുവശത്ത് ഇതേ ദൃശ്യങ്ങള്‍ വിവാദത്തിന് തിരികൊളുത്തുകയാണ്.
‘കാനഡ ഒരു ഇന്ത്യൻ കോളനിയായി മാറിയിരിക്കുന്നു, ഞങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നത് അനുവദിക്കാനാകില്ല’ എന്ന അടിക്കുറിപ്പോടെയാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പരിപാടിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. കുടിയേറ്റക്കാരുടെ ഒഴുക്ക് കാരണം പ്രാദേശിക പൗരന്മാർ ന്യൂനപക്ഷമായി മാറുകയാണെന്നാണ് പോസ്റ്റില്‍ ആരോപിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ സംവാദത്തിന് കാരണമായി.
കുടിയേറ്റക്കാർ പ്രാദേശിക സംസ്‌കാരവുമായി ഇണങ്ങുന്നതിനുപകരം വിദേശത്ത് അവരുടെ മാതൃരാജ്യത്തിന്റെ പാരമ്പര്യങ്ങള്‍ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിനെ പലരും കുറ്റപ്പെടുത്തി. ഇത്തരം ആഘോഷങ്ങള്‍ പൂർണമായും നിരോധിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. അതേസമയം, എതിർപ്പുകളെ പ്രതിരോധിച്ചുകൊണ്ടും ചിലർ രംഗത്തെത്തി. ഗണ്യമായ നികുതി അടയ്‌ക്കുകയും നിർണായകമായ തൊഴില്‍ ക്ഷാമം നികത്തുകയും ചെയ്യുന്ന കുടിയേറ്റക്കാരുടെ സംഭാവനകള്‍ കൊണ്ടാണ് കാനഡയുടെ അടിത്തറ ഭദ്രമായിരിക്കുന്നതെന്ന് ചിലർ വാദിച്ചു. മറ്റു ചിലരാകട്ടെ ഇത്തരം ആഘോഷങ്ങള്‍ നിരുദ്രവകരമാണെന്നും അത് ആസ്വദിക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിക്കുന്നു.

















