എന്ത് ധൈര്യത്തില്‍ ഇനി റോഡിലിറങ്ങി നടക്കും ഏതു നേരത്തായിരിക്കും നായകളുടെ ആക്രമണം? ഇതാണ് നഗരത്തിലെ ആളുകളുടെ ഇപ്പോഴത്തെ ആശങ്ക.മാർക്കറ്റിലെ കടകളില്‍ സാധങ്ങള്‍ വാങ്ങാൻ നില്‍ക്കുമ്ബോഴും ജനത്തിന് ഭയമാണ്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ അവരെ അങ്കലാപ്പിലാക്കുന്നു. ചന്തയില്‍ മാംസം വാങ്ങാനെത്തിയ രണ്ട് പേരെ ആക്രമിച്ച നായയാണ്് ഇന്നലെയും ഒരാളെ കടിച്ചതെന്ന് പറയുന്നു. സൗത്ത് ജംഗ്ഷനില്‍ രണ്ട് പേരെ ആക്രമിച്ച നായ ഏതെന്ന് വ്യക്തമല്ല.
ചന്തയിലെ ആക്രമണം നടത്തിയ നായയെ പിന്നീട് ഒരു മതില്‍ക്കെട്ടിലുള്ളിലാക്കിയെങ്കിലും കഴിഞ്ഞ ദിവസം രാത്രി ഇത് അവിടെ നിന്നും രക്ഷപ്പെട്ട്്് ഓടിപ്പോയി. നായയെ പിടികൂടി പേവിഷബാധ ഉള്ളതാണോ എന്ന് പരിശോധിക്കേണ്ടിവരും. കൂടുതല്‍ നായകള്‍ ഇപ്പോള്‍ ആക്രമണ പ്രവണത കാണിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നഗരവും പ്രാന്തപ്രദേശങ്ങളും തെരുവ് നായകള്‍ കൈയടക്കിയിരിക്കുകയാണ്. മാർക്കറ്റില്‍ മാത്രം അമ്ബതോളം നായകള്‍ തമ്ബടിച്ചിട്ടുണ്ട്.
നേരം ഇരുട്ടിയാല്‍ ഇവിടെ പുറത്തു നിന്ന് ആരെത്തിയാലും ഇവയുടെ ഭീഷണി നേരിടണം. മാവേലി സ്റ്റോറിന് മുന്നിലും ഒരു സംഘം നായകള്‍ സ്ഥിരമാണ്. വെട്ടുകടവ് റോഡില്‍ രാത്രിയില്‍ ഇരു ചക്രവാഹന യാത്രക്കാർ പോലും നായകളെ നിരീക്ഷിച്ച് വേണം കടന്നുപോകാൻ. വെട്ടുകടവ് കപ്പേളയുടെ കൂടപ്പുഴ റോഡില്‍ ഒരാഴ്ച മുമ്ബ് ബൈക്ക് യാത്രികന്റെ നേരെ നായകളുടെ ആക്രമണമുണ്ടായി. ഭാഗ്യംകൊണ്ടു മാത്രം അയാള്‍ രക്ഷപ്പെടുകയായിരുന്നു. ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, കാനറി നഗർ, താലൂക്ക് ആശുപത്രി പരിസരം, നോർത്ത് ബസ് സ്റ്റാൻഡ്, കട്ടിപ്പൊക്കം ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങള്‍ തെരുവ് നായകള്‍ കൈയടക്കിയിരിക്കുന്നു.
സ്‌കൂളുകള്‍ക്കും രക്ഷയില്ലഗവ.ഈസ്റ്റ് ചാലക്കുടി, ഗവ.മോഡല്‍ സ്്്കൂള്‍ തുടങ്ങിയ ഇടങ്ങള്‍ നായ വളർത്ത് കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഇവിടങ്ങളില്‍ നായകള്‍ പെറ്റ് പെരുകിയിരിക്കുന്നു. സ്‌കൂളുകളില്‍ എത്തുന്നവരെ ഇതിനകം ഇവ ആക്രമിക്കാൻ മുതിർന്നിട്ടുണ്ട്. വിദ്യാർത്ഥികള്‍ നായകളുടെ കടിയേല്‍ക്കുന്ന സംഭവം വിദൂരമല്ലെന്ന് പരിസരവാസികള്‍ പറയുന്നു.
പ്രതിരോധ നടപടികള്‍ക്ക് തുടക്കംജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വെല്ലുവിളിയായ തെരുവ് നായകളെ പ്രതിരോധിക്കുന്നതിന് നഗരസഭ നടപടികള്‍ ആരംഭിച്ചു. ഡോഗ് ക്യാച്ചേഴ്്‌സ് സംഘം ഇതിനായി നഗരത്തില്‍ എത്തിയിട്ടുണ്ട്. പാലക്കാട് നിന്നുള്ള സംഘം രണ്ട് ദിവസം നഗരത്തില്‍ റോന്ത് ചുറ്റും. ആക്രമണ പ്രവണതയുള്ള നായകളെ പിടികൂടി നിരീക്ഷിക്കലാണ് ടീമിന്റെ ദൗത്യം.





