ആനയറ മിനി സിവില്‍ സ്റ്റേഷനില്‍ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോർപ്പറേഷൻ ഒഴിപ്പിച്ചു. കോവിഡ് കാലത്ത് ഹെല്‍പ്പ് ഡെസ്ക്കായി പ്രവർത്തിച്ച കെട്ടിടം അനധികൃതമായി പാർട്ടി ഓഫീസ് ആക്കി മാറ്റുകയായിരുന്നു. സിവില്‍ സ്റ്റേഷനോട് ചേർന്നുള്ള ഇടവഴി കെട്ടിയടച്ച് അതിന് മുകളില്‍ ഷീറ്റിട്ടാണ് പാർട്ടി ഓഫീസ് നിർമിച്ചത്. നഗരസഭ ജീവനക്കാരും ഹെല്‍ത്ത് സ്ക്വഡും ചേർന്നാണ് നിർമാണം പൊളിച്ച് മാറ്റിയത്.
പാർട്ടി കൊടികളും തോരണങ്ങളും നോട്ടീസുകളും ബാനറുകളും അരിവാള്‍ ചുറ്റിക നക്ഷത്രവും ഇവിടെ നിന്നും കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്തു. മേല്‍ക്കൂരയിലെ ഷീറ്റ് അടക്കം പൊളിച്ച് നീക്കി ഇടവഴി പഴയ പടിയാക്കും. കോർപറേഷൻ കെട്ടിടത്തിലെ മുറിയിലിരുന്ന് സിപിഎം നേതാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും ജനം ടി വിക്ക് ലഭിച്ചിട്ടുണ്ട്.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിതെന്ന് കടകംപള്ളി വാർഡ് കൗണ്‍സിലർ ജയ രാജീവ് പറഞ്ഞു. കോവിഡിന് ശേഷം വർഷങ്ങളായി പാർട്ടി സെന്ററായാണ് ഇത് പ്രവർത്തിക്കുന്നത്. സിവില്‍ സ്റ്റേഷന്റെ നാലാം നിലയും സിപിഎം കൈയ്യേറി പാർട്ടി യോഗങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയാണ്. ഇവിടെ നിന്ന് അനധികൃത കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത്.
ഇവിടെ പൊതുജനങ്ങള്‍ക്കായി ചെറിയൊരു പദ്ധതി ആരംഭിക്കാൻ ഒഴിഞ്ഞു തരണം എന്ന് ആവശ്യപ്പെട്ട് അറിയിപ്പ് നല്‍കുകയും നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്നാണ് ഒഴിപ്പിക്കാൻ തീരുമാനിച്ചത്.അടിമുടി അഴിമതിയാണ് ഇവിടെ നടന്നതെന്ന് കൗണ്‍സിലർ ചൂണ്ടിക്കാട്ടി .
ഒൻപതോളം കടമുറികളുണ്ട്. ഇതെല്ലാം ആയിരും രൂപയ്‌ക്ക് നഗരസഭയില്‍ നിന്നും വാടകയ്‌ക്ക് എടുത്ത് പതിനായിരങ്ങള്‍ വാങ്ങി മറച്ച് നല്‍കുകയാണ് ചെയ്യുന്നത്. കടമുറികള്‍ വീണ്ടും ലേലം ചെയ്യുമെന്ന അറിയിപ്പ് മേയർ കച്ചവടക്കാർക്ക് കൊടുത്തിട്ടുണ്ടെന്നും ജയ രാജീവ് പറഞ്ഞു.

















