പാലാ ടൗണിൽ മാസങ്ങളായി പ്രവർത്തിക്കുന്ന വേശ്യാലയത്തിന് ഒത്താശ ചെയ്യുന്നത് പോലീസ് ഉൾപ്പെടെയുള്ള അധികൃതർ എന്ന ആരോപണം ശക്തമാകുന്നു. രാവിലെ മുതൽ രാത്രി പന്ത്രണ്ട് മണി വരെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് ഒരു സ്പാ പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള ലൈസൻസുകൾ പോലുമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് അടക്കം പെൺകുട്ടികളെ എത്തിച്ചാണ് ഇവിടെ മാംസ വ്യാപാരം നടക്കുന്നത് എന്നും ആരോപണമുണ്ട്.
ഒരു യുവതിയും ഇവരുടെ സുഹൃത്തായ യുവാവും ചേർന്നാണ് സ്ഥാപനം നടത്തുന്നത്. മുനിസിപ്പൽ ലൈസൻസ് പോലുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് നടത്തിപ്പുകാരനായ യുവാവ് ലഹരി കേസുകളിൽ ആരോപണ വിധേയനാണ് എന്നും സൂചനയുണ്ട്. അതിനാൽ തന്നെ പെൺവാണിഭത്തിനൊപ്പം ഇവിടെ ലഹരി വ്യാപാരം നടക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
മാസങ്ങൾക്കു മുമ്പേതന്നെ അനധികൃതമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നുവെങ്കിലും പോലീസിന്റെയും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെയും സംരക്ഷണയിലാണ് ഇവർ സ്ഥാപനം തുടർന്നു പോകുന്നത്. പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിലെ ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഒരു പരിശോധന പോലും നടത്തുവാൻ ഇവിടെ പോലീസ് ഉദ്യോഗസ്ഥർ ഇതുവരെയും തയ്യാറായിട്ടില്ല.

















