തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ട് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് എന്ന് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച സാധ്യതകള്‍ അണ്ണാമലൈ പരിശോധിച്ചതായാണ് വിവരം. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അഴിച്ചുപണിയുടെ സൂചനയാണെന്ന് അണ്ണാമലൈയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ബിജെപി വിട്ട് പുതിയ പാര്‍ട്ടി തുടങ്ങാന്‍ അണ്ണാമലൈ ആലോചിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ജൂണ്‍ 3 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അന്ന് അദ്ദേഹം ഒരു പത്രസമ്മേളനം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. അണ്ണാമലൈയെ തമിഴ്‌നാട് ബിജെപി മേധാവി സ്ഥാനത്ത് നിന്ന് മാറ്റി പകരം നൈനാര്‍ നാഗേന്ദ്രന്‍ നിയമിച്ചത് അടുത്തിടെയാണ്. എന്നാല്‍ അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. സ്ഥാനമാറ്റത്തിന് പിന്നാലെ അണ്ണാമലൈയുടെ ബിജെപി വിടാനുള്ള സാധ്യതയെക്കുറിച്ച്‌ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അദ്ദേഹത്തിന്റെ നിരവധി അനുയായികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പാര്‍ട്ടിയുടെ പേരുകളും പതാകയുടെ ഡിസൈനുകളും പങ്കുവെച്ചിരുന്നു. സിബിഎസ്‌ഇയിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ത്രിഭാഷാ ഫോര്‍മുലയെ പരസ്യമായി വിമര്‍ശിച്ച അണ്ണാമലൈ, കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ‘അനാവശ്യമായ മാനസിക സമ്മര്‍ദ്ദം’ സൃഷ്ടിക്കുമെന്ന് പറഞ്ഞതും ഈ ഊഹാപോഹത്തിന് കാരണമായി.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനത്തില്‍ അണ്ണാമലൈ അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹം ഒടുവില്‍ പാര്‍ട്ടി ലൈന്‍ പിന്തുടര്‍ന്ന് എന്‍ഡിഎയ്ക്ക് വേണ്ടി വ്യാപകമായി പ്രചാരണം നടത്തി. തമിഴ്നാട്ടിലെ വിജയ് നയിക്കുന്ന ടിവികെ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമാണ് അദ്ദേഹം.

അതേസമയം അണ്ണാമലൈ പാര്‍ട്ടി വിടില്ല എന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അണ്ണാമലൈയുടെ പുറത്തുപോകല്‍ സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തമിഴ്നാട്ടിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവ് നിഷേധിച്ചു. ‘അദ്ദേഹം ബിജെപി വിടുകയാണെന്നോ പുതിയ പാര്‍ട്ടി ആരംഭിക്കാന്‍ പദ്ധതിയിടുന്നുവെന്നോ ഞങ്ങള്‍ക്ക് ഒരു വിവരവുമില്ല,’ എന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അണ്ണാമലൈക്ക് ദേശീയ പദവി നല്‍കിയേക്കാം എന്നും അഭ്യൂഹമുണ്ട്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2021 മുതല്‍ 2025 വരെ തമിഴ്നാട് ബിജെപിയെ നയിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആക്രമണാത്മക സമീപനവും സിഎന്‍ അണ്ണാദുരൈയെയും ജെ ജയലളിതയെയും കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളും എഐഎഡിഎംകെയെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി.

ഇത് സഖ്യത്തിന്റെ തകര്‍ച്ചയ്ക്കും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും വന്‍ തിരിച്ചടിക്കും കാരണമായി. പുതുക്കിയ സഖ്യത്തിനുള്ള ഒരു വ്യവസ്ഥയായി എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി ബിജെപിയോട് നേതൃമാറ്റം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക