കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് പൊലീസ് മർദനമേറ്റെന്ന പരാതിയുമായി രംഗത്ത്. കണ്ണൂർ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ആർ.രഞ്ജിത്തിനാണ് പൊലീസിന്റെ മർദനമേറ്റതെന്ന് ആരോപണം. വ്യാഴാഴ്ച രാത്രി കണ്ണൂർ എസ്.എൻ. പാർക്കിന് സമീപത്താണ് സംഭവം നടന്നത്. ചായ കുടിക്കുന്നതിനായി സമീപത്തെ തട്ടുകടയില്‍ എത്തിയപ്പോഴാണ് എസ്.ഐയും എ.എസ്.ഐയും ഉള്‍പ്പെട്ട പൊലീസ് സംഘം ആക്രമിച്ചതെന്നാണ് രഞ്ജിത്തിന്റെ ആരോപണം.
കോർപ്പറേഷൻ മുൻ കൗണ്‍സിലർ കൂടിയായ രഞ്ജിത്ത്, യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തനിക്കെതിരെ അതിക്രമം നടത്തിയതെന്ന് പറഞ്ഞു. നേരിട്ടത് അതീവ ക്രൂരമായ മർദനമായിരുന്നുവെന്നും, ആക്രമണത്തിനിടെ “നിന്നെ കൊല്ലുമെടാ” എന്ന് ആക്രോശിച്ചുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ തനിക്ക് ശാരീരികമായി പരിക്കേറ്റതായും രഞ്ജിത്ത് വ്യക്തമാക്കി.
സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന ആളുകള്‍ ഇടപെട്ടാണ് കൂടുതല്‍ അപകടം ഒഴിവായതെന്നാണ് വിവരം. രഞ്ജിത്തിനെ രക്ഷിക്കാൻ ശ്രമിച്ചവർക്കുനേരെയും പൊലീസ് മർദിക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. സംഭവം പ്രദേശത്ത് ചില സമയത്തേക്ക് സംഘർഷാവസ്ഥയ്ക്കും ഇടയാക്കി.
അതേസമയം, മർദനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും മുഴുവൻ കാര്യങ്ങളും പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും രഞ്ജിത്ത് പ്രതികരിച്ചു.

















