രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക വ്യാപകം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങള്‍ക്ക് പിന്നില്‍ എന്താണ് കാരണം എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.ഉടന്‍ തന്നെ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് രാജ്യത്തോട് കാര്യങ്ങള്‍ തുറന്നു പറയണം എന്നാണ് കാര്‍ത്തി ചിദംബരം എംപി ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടിയോ എന്ന സംശയമാണ് ഉയരുന്നത്. ഇന്ന് വിപണി തുറന്ന വേളയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ വീണു. 40 പൈസ താഴ്ന്ന് 94.88 ആയി. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ഇനിയും ഉയരുമെന്ന വിവരമാണ് വന്നിരിക്കുന്നത്. ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഇറാന്റെ നിര്‍ദേശം അമേരിക്ക തള്ളിയതോടെ വിപണി കൂടുതല്‍ പരുങ്ങലിലാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച വിപണി അടയ്ക്കുമ്പോള്‍ രൂപയുടെ മൂല്യം 94.48 എന്ന നിരക്കിലായിരുന്നു. ഇന്ന് വിപണി തുറന്ന വേളയില്‍ തന്നെ 94.88 എന്ന നിരക്കിലേക്ക് കൂപ്പുകുത്തി. ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇനിയും രൂപ വീഴുമെന്നാണ് കരുതുന്നത്. ഇതാകട്ടെ, ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഇരട്ടിയാക്കും. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചാണ് നരേന്ദ്ര മോദി പുതിയ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്,

കൊവിഡ് കാലത്തെ പോലെ വീട്ടില്‍ തന്നെ ജോലി ചെയ്യല്‍, ഓണ്‍ലൈന്‍ വഴി യോഗങ്ങള്‍ നടത്തല്‍ എന്നീ മാര്‍ഗങ്ങള്‍ വീണ്ടും ഉപയോഗിക്കണം എന്നാണ് മോദിയുടെ അഭ്യര്‍ഥന. എണ്ണയുടെ ചെലവ് കുറയ്ക്കാന്‍ വേണ്ടിയാണിത്. മെട്രോ സര്‍വീസുകള്‍ ഉപയോഗിക്കുകയും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും വേണമെന്നും മോദി സൂചിപ്പിക്കുന്നു.

പാര്‍ലമെന്റ് അടിയന്തര യോഗം വിളിക്കണം

സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണം, വിദേശ യാത്രകള്‍ കുറയ്ക്കണം എന്നീ ആവശ്യവും മോദി മുന്നോട്ട് വച്ചു. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാനുണ്ടായ കാരണം എന്താണ് എന്ന് ചോദിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. പാര്‍ലമെന്റിന്റെ പ്രത്യേക യോഗം വിളിച്ച്‌ രാജ്യത്തിന്റെ നിലവിലെ അവസ്ഥ വിശദീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പന വലിയ വെല്ലുവിളി നേരിടുകയാണ്. അമേരിക്കയും ഇറാനും ഉടക്കിയതിനാല്‍ ഇനിയും ക്രൂഡ് വില ഉയര്‍ന്നേക്കും. വീണ്ടും യുദ്ധം തുടങ്ങുന്ന സാഹചര്യം തള്ളാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ പറയുന്നു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കൂടും.

ക്രൂഡ് വില കൂടുമ്പോള്‍ കൂടുതല്‍ ഡോളര്‍ കണ്ടെത്തേണ്ട സാഹചര്യം ഇന്ത്യയ്ക്ക് മുന്നിലെത്തും. മാത്രമല്ല, എണ്ണ കമ്പനികള്‍ കോടികളുടെ നഷ്ടത്തിലാണ് എന്നും പറയുന്നു. ഏത് സമയവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവ് പ്രഖ്യാപിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ മുന്നോടിയായിട്ടാണ് നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനയെ കാണുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക