ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ ഭീംഗർപൂരില്‍ യുവതികളെ ആക്രമിച്ച പ്രതികളില്‍ ഒരാളെ നാട്ടുകാർ തല്ലിക്കൊന്നു.പരിക്കേറ്റ രണ്ട് യുവതികളെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതികളെ ബൈക്കിടിപ്പിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതിനെത്തുടർന്നാണ് പ്രകോപിതരായ നാട്ടുകാർ പ്രതികളെ കൈകാര്യം ചെയ്തത്.
രണ്ട് യുവാക്കള്‍ ചേർന്ന് യുവതികളെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴച്ചതായാണ് പ്രാഥമിക വിവരം. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. പോലീസ് എത്തുന്നതിന് മുൻപേ ജനക്കൂട്ടം പ്രതികളെ ക്രൂരമായി മർദിച്ചു. മർദനമേറ്റ യുവാക്കളില്‍ ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടാമത്തെ പ്രതി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
യുവതികളെ പ്രതികള്‍ ബലമായി ചുംബിച്ചെന്നും ഉപദ്രവിച്ചെന്നും നാട്ടുകാർ ആരോപിച്ചു. ഇക്കാര്യം പോലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ രണ്ട് സ്ത്രീകളെയും പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് ആക്രമണത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതികളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസില്‍ വിവിധ വശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഔദ്യോഗികമായ വിശദീകരണം പിന്നീട് നല്‍കുമെന്നും അധികൃതർ അറിയിച്ചു.

















