മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തനസജ്ജമായിട്ടില്ല.തുണികെട്ടി മറച്ചാണ് താല്‍ക്കാലിക ഐസിയുകള്‍ പ്രവർത്തിക്കുന്നത്. പിന്നാലെ ആശുപത്രിയില്‍ ഗുരുതര പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്തയച്ചു. ഐസിയു ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 17നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഇതിന് പിന്നാലെ രോഗികളെ താല്‍ക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴും ഈ താല്‍ക്കാലിക ഐസിയുവില്‍ തന്നെയാണ് രോഗികളെ ചികിത്സിക്കുന്നത്. തുണി കെട്ടിമറച്ചാണ് ഈ ഐസിയു പ്രവർത്തിക്കുന്നത്. രോഗികള്‍ക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനറല്‍ സർജറി വിഭാഗം മേധാവി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്തയച്ചത്.
മെഡിക്കല്‍ കോളേജിലെ തീപിടിത്തത്തിന് പിന്നാലെ രോഗികള്‍ മരിച്ചെന്ന ആരോപണവുമായി നേരത്തേ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെയും ഓയൂർ സ്വദേശി കൃഷ്‌ണൻകുട്ടിയുടെയും ബന്ധുക്കളാണ് പരാതിയുമായി എത്തിയത്. തീപിടിത്തത്തിനിടെ ജീവൻരക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് സനീഷിന്റെ നില വഷളാകാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. നില മെച്ചപ്പെട്ട് വന്നിരുന്ന സനീഷ് പൊടിയരിക്കഞ്ഞി കുടിച്ച് തുടങ്ങിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കൃഷ്‌ണൻകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമാണെന്ന് ബന്ധു ആരോപിച്ചു.

















