നാലാഞ്ചിറയിലെ ഹസീനയുടെ കൊലപാതകത്തില്‍ വിറങ്ങലിച്ച് നാട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് വാടകവീട്ടില്‍ അതിക്രൂര കൊലപാതകം നടന്നത്.ദമ്പതികള്‍ക്കിടയില്‍ കാലങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കും സംശയരോഗവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മണക്കാട് സ്വദേശി ഹസീനയാണ് (40) ഭർത്താവ് കഴുത്തുറത്തുകൊന്നത് . സംഭവത്തില്‍ ഒളിവില്‍ പോയ ഭർത്താവ് വട്ടിയൂർക്കാവ് സ്വദേശി സുരേഷിനായി അന്വേഷണം ഊർജിതമാക്കി . സുരേഷും ഹസീനയും നാല് മക്കളും നാല് മാസം മുൻപാണ് നാലാഞ്ചിറയിലെ ഈ വാടകവീട്ടില്‍ താമസത്തിനെത്തുന്നത്. ഈ കുടുംബത്തിന് നാട്ടുകാരുമായോ അയല്‍വാസികളുമായോ യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല.
കുറച്ചുനാള്‍ മുൻപ് ഹസീനയെ കാണാതായിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ചയാണ് ഇവർ തിരികെ വീട്ടിലെത്തുകയും ചെയ്തു. ഹസീന തിരിച്ചെത്തിയതു മുതല്‍ ഇരുവരും തമ്മില്‍ വീണ്ടും തർക്കങ്ങള്‍ പതിവായിരുന്നു. ഹസീനയെ കത്തിയുപയോഗിച്ച് കഴുത്തറുത്ത ശേഷം സുരേഷ് വീട്ടിലുണ്ടായിരുന്ന കാറില്‍ രക്ഷപ്പെടുകയായിരുന്നു.
മാതാപിതാക്കളുടെ വഴക്കിനും കൊലപാതകത്തിനും സാക്ഷികളായ നാല് മക്കളും നിലവില്‍ പൊലീസിന്റെ സംരക്ഷണയിലാണ്. ഹസീനയുടെ സഹോദരൻ വിവരം അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തുന്നത്. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

















