കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തിയതായി വിവരം. നിലവിലെ കേസുകളില്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയിരുന്നു. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് ഇന്നലെ ഇയാള്‍ എത്തിയത്. ഹൈക്കോടതിയില്‍ നിയമപരമായ ആവശ്യത്തിന് വന്നതെന്നാണ് ബണ്ടി ചോർ പൊലീസിന് നല്‍കിയിരിക്കുന്ന വിശദീകരണം. ഇക്കാര്യം സ്ഥിരീകരിച്ച ശേഷം വിട്ടയക്കുമെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.
അതേ സമയം ഇയാള്‍ കൊച്ചിയിലെത്തിയതില്‍ അവ്യക്തത ഉണ്ട്. പതിറ്റാണ്ട് മുമ്ബ് വളരെ പേടിയോടെ കേട്ട പേരാണ് ബണ്ടി ചോറിന്റേത്. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഇയാള്‍ക്ക് കേസുള്ളത്. ഈ കേസുകളില്‍ ജാമ്യത്തിലാണ്. ഹൈക്കോടതി തനിക്ക് അനുകൂലമായി ഒരു ഉത്തരവിട്ടിരുന്നു. ചില തൊണ്ടിമുതലുകളും തന്റെ കൈവശമുണ്ടായിരുന്ന പണവും വാച്ചുകളും ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് പൊലീസ് പിടിച്ചുവെച്ചിരുന്നു. അത് വിട്ടുനല്‍കാൻ ഹൈക്കോടതി തനിക്ക് അനുകൂലമായ ഉത്തരവിട്ടിരുന്നു. അത് കൈപ്പറ്റാൻ വേണ്ടിയാണ് കൊച്ചിയിലെത്തിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കുന്ന വിശദീകരണം.
വേരിഫിക്കേഷൻ വേണമെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. അന്വേഷണത്തിന് ശേഷം മാത്രമേ ബണ്ടി ചോറിനെ വിട്ടയക്കൂവെന്നും പൊലീസ് വ്യക്തമാക്കി. രാവിലെ 9 മണിയിലെ സ്ഥിരം പരിശോധനക്കിടെയാണ് ബണ്ടി ചോറിന്റെ മുഖസാദൃശ്യമുള്ള ആളെ റെയില്‍വേ പൊലീസ് ശ്രദ്ധിക്കുന്നത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു, അഡ്വക്കേറ്റ് ബിഎ ആളൂർ അസോസിയേറ്റ്സ് ആണ് ബണ്ടി ചോറിന്റെ കേസുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ആളൂർ മരിച്ചെങ്കിലും ജൂനിയേഴ്സ് ആണ് കേസ് നോക്കുന്നത്. വിഷയത്തില്‍ സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ ബണ്ടി ചോറിനെ വിട്ടയക്കൂ.

















