പാലായിൽ കലാശക്കൊട്ടിന് ക്രെയിൻ ഇറക്കി ബിജെപി സ്ഥാനാർഥി ഷോൺ ജോർജ്. കുരിശുപള്ളി കവലയിൽ ആയിരുന്നു ഷോണിന്റെ കലാശക്കൊട്ട്. ആളെണ്ണം കുറവാണെങ്കിലും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും വർണ്ണ ലൈറ്റുകളും കലാശക്കൊട്ടിന്റെ വേദിയിൽ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.
കലാശക്കൊട്ടിന്റെ അവസാന നിമിഷങ്ങളിൽ ആയിരുന്നു സ്ഥാനാർഥി ജോൺ ജോർജിനെ പ്രവർത്തകർ ക്രെയിനിലേക്ക് ആനയിച്ചു കയറ്റിയത്. തുടർന്ന് ക്രെയിൻ കുരിശുപള്ളി യേക്കാൾ ഉയരത്തിൽ പൊക്കി നിർത്തിയതോടെ ക്രെയിനിൽ നിന്നുകൊണ്ട് ബിജെപി പതാക വീശുകയായിരുന്നു. കുരിശുപള്ളിയെക്കാൾ ഉയരത്തിൽ പാറിപ്പറന്ന ബിജെപി പതാക പാലായിലെ വരാനിരിക്കുന്ന കാലത്തിൻറെ രാഷ്ട്രീയ സൂചനയാണോ എന്ന് വ്യക്തമാകാൻ ഫലം എണ്ണുന്ന ദിവസം വരെ കാത്തിരുന്നേ മതിയാകൂ.
ഷോണിന് കനത്ത തിരിച്ചടിയായത് ജോർജിന്റെ ക്രൈസ്തവർക്കെതിരെയുള്ള വിവാദ പരാമർശം
എഫ് സി ആർ എ ഭേദഗതികളുമായി ബന്ധപ്പെട്ട് പിസി ജോർജ് നടത്തിയ വിവാദ പരാമർശങ്ങൾ പാലായിൽ ഷോണിന് കനത്ത തിരിച്ചടിയാണ്. രാജ്യത്തെ ക്രൈസ്തവർ ബിജെപിയുടെ ഔദാര്യത്തിലാണ് കഴിയുന്നതെന്നും ക്രൈസ്തവ മത മേൽ അധ്യക്ഷന്മാർ മര്യാദ പാലിക്കണം എന്നും മത മേൽ അധ്യക്ഷൻ മാർക്ക് വിവരമില്ല എന്നുമൊക്കെയായിരുന്നു ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

















