തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്നും വർഗീയ പ്രചാരണത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹലിയ.തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. വെല്‍ഫെയർ പാർട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ നിന്ന് വിട്ടുനിന്നതിലും ഫാത്തിമ തെഹലിയ വിശദീകരണം നല്‍കി.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ല. മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയത് മുതല്‍ വ്യക്തിഹത്യയും സൈബർ ആക്രമണവും നേരിടുന്നു. ഇതൊക്കെ എല്‍ഡിഎഫ് മനപൂർവ്വം ചെയ്യുന്നതാണ്. പേരാമ്പ്രയില്‍ വികസന മുരടിപ്പിനെകുറിച്ച് സംസാരിക്കുന്നത് നിർത്തില്ല. അനൗണ്‍സെമെൻ്റ് നിഷേധിച്ചിട്ട് കാര്യമില്ല. അത് അവരുടെ ഭാഗത്തുനിന്നുണ്ടായതാണ്. മതദ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും ജനങ്ങള്‍ ഓഡിറ്റ് ചെയ്യുമെന്നും ഫാത്തിമ തെഹലിയ മാധ്യമങ്ങളോട് പറഞ്ഞു.
വെല്‍ഫെയർ പാർട്ടി പരിപാടിയിലെ ക്ഷണം സംബന്ധിച്ചും അവർ വിശദീകരണം നല്‍കി. തൻ്റെ പരിപാടികള്‍ തീരുമാനിക്കുന്നത് കമ്മിറ്റിയാണെന്നും പാർട്ടിയും കമ്മിറ്റിയും നല്‍കുന്ന നിർദേശമനുസരിച്ചാണ് പോകുന്നതെന്നുമായിരുന്നു വിശദീകരണം. വെല്‍ഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദമുണ്ടാക്കാനാണ് ശ്രമം. തന്നെ ആ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കരുത്. വ്യക്തിപരമായി ഒരു ക്ഷണവും ലഭിച്ചില്ല. പാർട്ടിക്കും കമ്മിറ്റിക്കുമാണ് ക്ഷണം ലഭിക്കുക. കേരളത്തിലുടനീളം വെല്‍ഫെയർപാർട്ടിയുടെ പിന്തുണ ആർക്കെന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും ഫാത്തിമ തെഹലിയ പറഞ്ഞു.

















