പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ ചേരിപ്പോര് തുടരുകയാണ്. ഉപനേതാവ് സ്ഥാനം സിപിഐക്ക് വിട്ടുകൊടുക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം. സിപിഐയുടെ സമ്മർദത്തിന് വഴങ്ങേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെ പക്ഷം. പ്രതിപക്ഷ സ്ഥാനവും ഉപനേതാവ് പദവിയും സാധാരണ നല്‍കി വരുന്നത് സിപിഎമ്മിനാണെന്നും അതാണ് കീഴ്വഴക്കമെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിഷയത്തില്‍ പ്രതികരിച്ചത്. വിഎസ്‌അ ച്യുതാനന്ദൻ പ്രതിപക്ഷനേതാവും കോടിയേരി ബാലകൃഷ്ണൻ ഉപനേതാവുമായിരുന്നു. വിഷയം ചേർച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ എന്നും ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, ആവശ്യത്തില്‍നിന്നു തങ്ങള്‍ പിൻവാങ്ങില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തുടർനടപടി നാളെ ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. ആവശ്യം പരസ്യമായ സാഹചര്യത്തില്‍ മുഖം രക്ഷിക്കാൻ മറ്റു മാർഗമില്ലെന്നാണ് ഇവരുടെ വാദം. അത് എല്‍ഡിഎഫിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടുമെന്നതിനാല്‍ ആലോചിച്ചുവേണമെന്ന് വാദിക്കുന്നവരുമുണ്ട്.
തർക്കങ്ങള്‍ നിലനിക്കുന്ന പശ്ചാത്തലത്തില്‍ എല്‍ഡിഎഫിന്റെ സംയുക്ത നിയമസഭാകക്ഷിയോഗം ഇതുവരെ വിളിക്കാനായിട്ടില്ല. ഇന്നലെ പതിവു കാര്യപരിപാടിയിലേക്ക് നിയമസഭ കടന്നപ്പോള്‍ സിപിഎം നിയമസഭാകക്ഷി യോഗം മാത്രമാണ് ചേർന്നത്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നാണ് സിപിഐ രേഖാമൂലം അറിയിച്ചിരിക്കുന്നത്. നാളെ സഭ തല്‍ക്കാലത്തേക്ക് പിരിയും. ഇനി ബജറ്റിനായാണ് ചേരുന്നത്. ഈ ഇടവേളയില്‍ പ്രശ്‌നപരിഹാരം കണ്ടെത്താനാണ് നീക്കം.

















