കേരളത്തിന് എതിരെ കടുത്ത വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. കേരളത്തിലെ ഹിന്ദുക്കള്‍ ഭീതിയിലാണ് കഴിയുന്നത്.സംസ്ഥാനത്ത് ലൗ ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദ് അടക്കം പല ജിഹാദുകളും നടക്കുന്നുണ്ട്. എല്‍ഡിഎഫും യുഡിഎഫും അഴിമതിയില്‍ പരസ്പരം സഹായിക്കുകയാണ്. ഇരുമുന്നണികളും പരസ്പരം ഏറ്റുമുട്ടുന്നു എന്ന് അഭിനയിക്കുകയാണെന്നും ശോഭാ കരന്തലജെ പറഞ്ഞു.
“കേരളത്തില്‍ നിന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും നാട് വിടുന്നത് ഭയം കൊണ്ടാണ്. ഭയം സൃഷ്ടിക്കുന്നത് ലൗ ജിഹാദ് പോലുള്ള കാര്യങ്ങളിലാണ്. കേവലം ലൗ ജിഹാദില്‍ മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും കേരളത്തില്‍ നടക്കുന്നു”, ഇങ്ങനെയായിരുന്നു ശോഭാ കരന്തലജെയുടെ വാക്കുകള്‍. എല്‍ഡിഎഫും യുഡിഎഫും ഭാരതത്തില്‍ ഒന്നാണെന്നും ശോഭാ കരന്തലജെ കൂട്ടിച്ചേർത്തു. ശോഭ നേരത്തെയും ഇത്തരത്തില്‍ വിദ്വേഷ പരാമർശങ്ങള്‍ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയും ലൗ ജിഹാദ് പരാമർശിച്ചിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്ബോള്‍ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളതെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നുമുള്ള വിവാദ പ്രസ്താവനയാണ് ശ്രീലേഖ നടത്തിയത്. ദുരനുഭവം ഉണ്ടായപ്പോള്‍ ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ഒരു സഹായവും ലഭിച്ചില്ലെന്നും ഡിജിപി പോലും കൂടെ നിന്നില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

















