കോതമംഗലത്ത് 37.229 ഗ്രാമോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. കോളേജ് വിദ്യാർഥികള്‍ക്കിടയില്‍ വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പീരുമേട് ഏലപ്പാറ ഹെലിബെറിയയില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളില്‍ വീട്ടില്‍ അനന്തു പ്രസാദ് (24) എന്നിവരില്‍ നിന്നും പിടികൂടിയത്.
നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം ടൗണ്‍ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എംപിയും സംഘവും നടത്തിയ നടത്തിയ പരിശോധനയാലാണ് ഇരുവരും പിടിയിലായത്. പ്രതികള്‍ മയക്ക് മരുന്ന് ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു. ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണല്‍ കോളേജില്‍ പഠനത്തിനായി വന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പഠനം ഉപേക്ഷിച്ച് മയക്ക് മരുന്ന് വില്പനയിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.
ദിവസേന 3000 രൂപയോളം വാടക ഉള്ള ഹോട്ടല്‍ റൂമുകളില്‍ ആഡംബര ജീവിതം നയിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകള്‍. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻ്റ് ചെയ്തു.എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എംപി നേതൃത്വം നല്‍കിയ പരിശോധനയില്‍ അസി.എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സിദ്ധീക്ക് എഇ, പ്രിവൻ്റീവ് ഓഫീസർ ഷെമീർ വിഎ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ റസാക്ക് കെഎ, സുനില്‍ പിഎസ്, സിവില്‍ എക്സൈസ് ഓഫീസർമാരായ ഉബൈസ് പിഎം, അഖിലേഷ് വേലായുധൻ വനിതാ സിവില്‍ എക്സൈസ് ഓഫീസർ റെൻസി കെഎ എന്നിവരും പങ്കെടുത്തു.

















