സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച് വിവിധ പത്രങ്ങളില്‍ നല്‍കിയ ‘ജാക്കറ്റ്’ പരസ്യങ്ങള്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹർജി.തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ നേട്ടത്തിനായി പൊതുപണം ദുരുപയോഗം ചെയ്തു എന്നാരോപിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഹർജി സമർപ്പിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് മുഖേന നല്‍കിയ രണ്ടു പേജുള്ള ജാക്കറ്റ് പരസ്യങ്ങള്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്.മുൻ സർക്കാരുകളുടെ പരാജയങ്ങളും നിലവിലെ സർക്കാരിന്റെ നേട്ടങ്ങളും താരതമ്യം ചെയ്യുന്ന പരസ്യം വഴി രാഷ്ട്രീയ പ്രചാരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം പരസ്യങ്ങള്‍ സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്നും പൊതുതാത്പര്യ ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുകയും എതിർകക്ഷികളായ സംസ്ഥാന സർക്കാരിനോട് പത്ത് ദിവസത്തിനകം സത്യവാംഗ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാല്‍, ഹർജിയില്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങള്‍ പ്രഥമദൃഷ്ട്യാല്‍ കോടതിക്ക് ബോധ്യപ്പെടാത്തതിനാല്‍ പരസ്യങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നല്‍കാൻ ഹൈക്കോടതി തയ്യാറായിട്ടില്ല.
സർക്കാർ പരസ്യങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കരുത് എന്ന സുപ്രീം കോടതിയുടെ ‘കോമണ്‍ കോസ്’ കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

















