കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ നിന്ന് ഇടത് അംഗങ്ങളെ പുറത്താക്കാൻ സർക്കാർ. ഗവേണിങ് കൗണ്‍സില്‍ പിരിച്ചുവിടുകയും എക്സിക്യൂട്ടീവ് ബോഡി പുനഃസംഘടിപ്പിക്കാൻ ഓർഡിനൻസ് ഇറക്കുകയും ചെയ്യും.ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർമാൻ രാജൻ ഗുരുക്കള്‍ ഭരണമാറ്റത്തിന് പിന്നാലെ രാജി വച്ചിരുന്നു.
തുടർന്ന് യു.ഡി.എഫ് സർക്കാർ വൈസ് ചെയർമാനായി കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് വിഭാഗം മേധാവിയായിരുന്ന ഡോ. അച്യുത് ശങ്കറിനെയും മെമ്പർ സെക്രട്ടറിയായി കൊണ്ടോട്ടി ആർട്സ് ആൻഡ് സയൻസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ആബിദാ ഫാറൂഖിയെയും നിയമിച്ചിരുന്നു. എന്നാല്‍, എല്‍.ഡി.എഫ് സർക്കാർ നാമനിർദേശം ചെയ്ത അഞ്ച് അംഗങ്ങള്‍ രാജിവയ്ക്കാൻ തയാറാകാത്തതിനെ തുടർന്ന് കൗണ്‍സിലില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു. കൗണ്‍സിലിലെ അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങളും ഇടതു അനുകൂലികളാണ്.മാസംതോറും കൗണ്‍സില്‍ യോഗം ചേർന്ന് സർക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍, പല വിഷയങ്ങളിലും ഇടത് അംഗങ്ങള്‍ എതിർപ്പ് ഉന്നയിക്കുമെന്നത് മുന്നില്‍ക്കണ്ടാണ് പുറത്താക്കാൻ സർക്കാർ തീരുമാനിച്ചത്. യോഗം അനിശ്ചിതമായി നീട്ടിവയ്ക്കാൻ കഴിയില്ല.
2023ലാണ് എല്‍.ഡി.എഫ് സർക്കാർ മുതിർന്ന അക്കാദമിക് വിദഗ്ധരായ സാബു തോമസ്, എം.എസ് രാജശ്രീ, പി.പി അജയകുമാർ, പോള്‍ വി. കരന്തനം, കെ.കെ ദാമോദരൻ എന്നിവരെ കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് ബോഡിയിലേക്ക് നാലുവർഷ കാലാവധിയില്‍ നാമനിർദേശം ചെയ്തത്. ഈ അഞ്ച് അംഗങ്ങളുടെ കാലാവധി 2027 സെപ്റ്റംബറില്‍ മാത്രമേ അവസാനിക്കൂ.നിയമപ്രകാരം അച്ചടക്ക കാരണങ്ങളില്ലാതെ എക്സിക്യൂട്ടീവ് ബോഡിയിലെ അംഗങ്ങളെ നീക്കംചെയ്യാനാകില്ല.2016ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനും മെമ്പർ സെക്രട്ടറി പി. അൻവറും രാജിവച്ചെങ്കിലും യു.ഡി.എഫ് നോമിനികളില്‍ ചിലർ എക്സിക്യൂട്ടീവ് ബോഡിയില്‍ തുടർന്നു. തുടർന്ന് ഓർഡിനൻസിലൂടെ യു.ഡി.എഫ് സർക്കാർ നിയമിച്ചവരെ പുറത്താക്കിയിരുന്നു.

















