പീഡനക്കേസില്‍ ജിം ട്രെയിനർ അറസ്റ്റില്‍. തൃശൂർ ചേർപ്പ് സ്വദേശി അജ്മല്‍ ആണ് നെടുംപുഴ പോലീസിന്റെ പിടിയിലായത്.കൂർക്കാഞ്ചേരിയിലെ F2 ഫിറ്റ്നസ് സെൻ്ററില്‍ വച്ച് രണ്ട് സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ഒരു യുവതി നല്‍കിയ പരാതി.
മദ്യം നല്‍കി പീഡിപ്പിച്ചുവെന്നാണ് അടുത്തയാള്‍ നല്‍കിയ പരാതി.കഴിഞ്ഞ കുറച്ച് കാലങ്ങളായി യുവതികള്‍ ഫിറ്റ്നസ് സെൻ്ററില്‍ പരിശീലനത്തിന് എത്തിയിരുന്നു. യുവതികളില്‍ നിന്നും പണമടക്കം അപഹരിച്ചുവെന്നാണ് പോലീസ് പ്രാഥമിക ഘട്ട ചോദ്യം ചെയ്യലില്‍ നിന്നും മനസിലാക്കിയത്. അജ്മലിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഒരേസമയമാണ് അജ്മല്‍ രണ്ടു യുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാല്‍, യുവതികള്‍ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികള്‍ രണ്ടുപേരും അജ്മല്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടുപേരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അജ്മലിനെതിരേ നേരത്തേ ചേർപ്പ് പോലീസ് സ്‌റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മല്‍ നേരത്തേയും പ്രതിചേർക്കപ്പെട്ടിരുന്നത്.

















