ഭക്ഷണം പാകം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ 35 കാരിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു.ബെംഗളൂരുവിലെ സോളദവനഹള്ളി പോലീസ് ലൈനിന് സമീപമാണ് സംഭവം. പുനീത് കുമാറിന്റെ ഭാര്യ സുഷമയാണ് മരിച്ചത്. പ്രമുഖ ഐടി കമ്പനിയായ ഡെല്ലില്‍ ആണ് യുവതി ജോലി ചെയ്തിരുന്നത്.
അഞ്ച് വർഷം മുമ്പാണ് പുനീത് കുമാറും സുഷമയും വിവാഹിതരായത്. നിസാര കാര്യങ്ങള്‍ക്ക് പോലും ഭർതൃമാതാവ് കല്‍പ്പന സുഷമയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ സ്ത്രീധനത്തിന്റെ പേരിലും യുവത പീഡിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കല്‍പ്പനയും സുഷമയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് നാലുവയസുള്ള ഒരു മകനുണ്ട്.
സ്ത്രീധന പീഡനം ആരോപിച്ച് യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭർത്താവ് പുനീത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കല്‍പ്പനയ്‌ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ബെംഗളൂരുവിലെ സോളദവനഹള്ളി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

















