പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ.പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍ വേദിയുടെ വശത്ത് നിന്ന് വീണ്ടും ബഹളം തുടര്‍ന്നതോടെ വീണ്ടും സതീശൻ സംസാരിക്കരുതെന്ന് താക്കീത് ചെയ്തു.
ഇതിനുപിന്നാലെ സ്റ്റേജില്‍ നിന്ന നേതാക്കളോട് പിന്നോട്ട് മാറി നില്‍ക്കാനും വിഡി സതീശൻ ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് വീണ്ടും പ്രസംഗം തുടര്‍ന്നത്. പുതുയുഗ യാത്രയിലെ വേദിയിലെ തിക്കും തിരക്കും കുറ്റ്യാടിയിലടക്കം വിവാദമായിരുന്നു. ഇതിനിടെയാണ് അടിമാലിയിലെ സംഭവം.
ഈ സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ക്രൂരമായി പെരുമാറുകയാണെന്നും ഇടുക്കിയിലെ ഭൂമി പ്രശ്നം കേസ് നടത്തി സർക്കാർ കുളമാക്കിയെന്നും യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ ഉപാധി രഹിത പട്ടയം നല്‍കുമെന്നും വിഡി സതീശൻ പറഞ്ഞു. രണ്ടു വകുപ്പ് രണ്ടു രീതിയില്‍ കോടതിയില്‍ പറയുന്ന സ്‌ഥിതി ആണ് കേരളത്തില്‍.
വന്യ ജീവി ആക്രമണം തടയാൻപരമ്പരാഗതവും ആധുനികവുമായ രീതി സംയോജിപ്പിക്കും. എന്തുപറഞ്ഞാലും വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും സ്വീകരിക്കുക. ചിലർ പറയും കൈയ്യില്‍ വോട്ട് ബാങ്ക് ഉണ്ടെന്ന്. വോട്ട് ബാങ്ക് ഉണ്ടെങ്കില്‍ കയ്യില്‍ വച്ചാ മതി, വർഗീയത പറയാൻ വരണ്ട എന്ന് അവരോട് തിരിച്ച് പറയുമെന്നും വിഡി സതീശൻ പറഞ്ഞു. സിപിഎമ്മിന് രക്തസാക്ഷികള്‍ ഉണ്ടാകുന്നത് ബമ്പർ അടിക്കുന്ന പോലെയാണ്. അപ്പോള്‍ തുടങ്ങും പിരിക്കാനെന്നും വിഡി സതീശൻ പറഞ്ഞു.
തന്ത്രിയെ അറസ്റ്റ് ചെയ്തതിന് കാരണം എന്താണെന്ന് എസ്‌ഐടി വ്യക്തമാക്കണമെന്ന് മുൻപ് ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ഉത്തരം കിട്ടണം. സിപിഎം പ്രതികൂട്ടില്‍ നിന്ന സമയത്താണ് തന്ത്രിക്ക് നേരെ അന്വേഷണം പോയത്. ഒരു പൗരന് നല്‍കേണ്ട പരിഗണന തന്ത്രിക്ക് നല്‍കണമെന്നും വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഔദ്യോഗിക സംവിധാനം ഉപയോഗിക്കുന്നതില്‍ ഡാറ്റാ മോഷണത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണം.ഔദ്യോഗിക സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തു തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ് എല്‍ഡിഎഫ്. ഇതിനെതിരെ ശക്തമായ സമരം നടത്തും. ഇടുക്കിയിലെ ഭൂ പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണും. പല ജില്ലകളില്‍ നിന്നും വന്യ ജീവി ആക്രമണം പരാതി വരുന്നുണ്ട്. നഷ്ട പരിഹാരം മുഴുവൻ കൊടുക്കുന്നില്ല. ജോലി കൊടുക്കുന്നില്ല എന്ന പരാതികള്‍ വ്യാപകമാണ്. യുഡിഫ് ഇതിന് പരിഹാരം കാണും. വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവ് ഒറ്റപ്പെട്ട സംഭവം അല്ല. എല്ലാദിവസവും വ്യാപകമായ സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാരിന് എല്ലാംഒറ്റപ്പെട്ട സംഭവമാണ്.

















