നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിനെതിരെ സംഘടിത വ്യാജ വാർത്താ നിർമ്മാണമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് – യു.ഡി.എഫ് നേതാക്കള്‍. മൂന്നാം പിണറായി സർക്കാരെന്ന വാദം അരക്കിട്ടുറപ്പിക്കുന്ന രീതിയിലാണ് പത്രത്തില്‍ വ്യാജ വാർത്തകള്‍ വരുന്നതെന്നാണ് ആരോപണം. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം മുന്നില്‍ കാണുന്ന ഇടതുമുന്നണിയെ വെള്ളപൂശാൻ ഗുജറാത്തിലെ ഒരു ഏജൻസിയുടെ പേരില്‍ ചമച്ച വ്യാജ സർവെ റിപ്പോർട്ടാണ് ഇപ്പോള്‍ ദിനപത്രം പുറത്തുവിട്ടിരിക്കുന്നത്.
ഇംഗ്ലീഷ് മാധ്യമത്തില്‍ വ്യാജ വാർത്തകള്‍ പടച്ചുവിടുന്നതില്‍ വിരുതനായ ഒരു ലേഖകനാണ് ഈ ‘സർവെ’ക്ക് പിന്നിലെന്നാണ് സൂചന.സംസ്ഥാനത്തെ ഒരു പ്രമുഖ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫാണ് ഈ വ്യാജ കഥകളുടെ യഥാർത്ഥ ശില്പി. ഇംഗ്ലീഷ് പത്രത്തിന്റെ റസിഡന്റ് എഡിറ്ററായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്റ സ്വാധീനം ഉപയോഗിച്ചാണ് സർക്കാരിലെ പാളിച്ചകള്‍ മറച്ചുവെച്ച് ‘എല്‍ഡിഎഫ് തരംഗം’ എന്ന മട്ടില്‍ റിപ്പോർട്ടുകള്‍ പടച്ചുവിടുന്നത്. ലോക്‌സഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്തും സമാനമായ രീതിയില്‍ വ്യാജ റിപ്പോർട്ടുകള്‍ പുറത്തുവിട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രീണിപ്പിക്കാനായി ഉറക്കമൊഴിച്ച് തയ്യാറാക്കിയ റിപ്പോർട്ടുകളെല്ലാം ജനവിധിയോടെ പാളുകയും ചെയ്തിരുന്നു. ശബരിമല വിഷയത്തിലെ ജനരോഷവും സ്വർണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും സർക്കാരിന്റെ പ്രതിച്ഛായ തകർത്തിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ അടവുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്.തങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോലും വിജയിക്കാൻ സാധ്യതയില്ലെന്ന് ബോധ്യമുള്ള മന്ത്രിമാരെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇത്തരം വാർത്തകള്‍ക്കുള്ളതെന്നാണ് പ്രതിപക്ഷത്തെ ചിലർ വ്യക്തമാക്കുന്നത്ക്ക
കഴിഞ്ഞ ദിവസം സി.പി.എം വിട്ട വി.കുഞ്ഞികൃഷ്ണൻ വിഷയത്തിലടക്കം വ്യാജ വാർത്തയാണ് മലയാളത്തിലെ ഒരു ചാനല്‍ പടച്ചു വിടുന്നതെന്നാണ് മുന്നണിയിലെ നേതാക്കള്‍ വ്യക്തമാക്കുന്നത്. നിരന്തരം കോണ്‍ഗ്രസിലും യു.ഡി.എഫിലും കുഴപ്പങ്ങളുണ്ടെന്നു വരുത്തി തീർക്കുന്ന തരത്തിലാണ് വാർത്തകളുടെ സ്വഭാവമെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസ് വിരുദ്ധ വാർത്തകള്‍ പടച്ചുണ്ടാക്കാനുള്ള സി.പി.എം – ബി.ജെ.പി ഡീല്‍ ചാനലിന് പിന്നിലുണ്ടെന്നും നേതാക്കള്‍ ആരോപിക്കുന്നു.

















