ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്‍റെ പേരില്‍ നോട്ടീസ് അയക്കുന്ന അന്വേഷണ സംഘത്തിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികള്‍ എന്ന് രാഹുല്‍ ചോദിച്ചു.
ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്‌ഐടിയുടെ തീരുമാനമെങ്കില്‍ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്കാണെന്നും അദ്ദേഹം പരിഹസിച്ചു.2019 മുതലാണ് ശബരിമലയില്‍ സ്വർണ്ണക്കൊള്ള നടന്നതെന്ന് പറയപ്പെടുന്നു. അന്ന് മുതല്‍ അടൂർ പ്രകാശ് പ്രതിപക്ഷ എംപി മാത്രമാണ്. ഭരണകൂടം ആസൂത്രിതമായി നടത്തിയ ഒരു കൊള്ളയില്‍ പ്രതിപക്ഷ എംപിക്ക് എന്ത് പങ്കാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ കഴിയുന്നത്ര ‘കഴിവുകെട്ടവരാണോ’ ഈ ഭരണകൂടമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
ശബരിമലയിലെ അയ്യപ്പന്‍റെ പൊന്നു വരെ കട്ട ഈ ജനവിരുദ്ധ സർക്കാരിന്‍റെ തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അവസാന വട്ട ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയേക്കാള്‍ വലുതാകും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുന്ന ‘അടി’യെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ സ്തുതിപാടകരായ മാധ്യമപ്രവർത്തകരും എത്ര ഓവർടൈം ജോലി ചെയ്താലും സത്യം ജനം തിരിച്ചറിയുമെന്നും, പോറ്റിയെ ശബരിമലയില്‍ കയറ്റിയതും ജയിലില്‍ നിന്ന് ഇറക്കിയതും സഖാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















