രാസലഹരിയുമായി യുവതി എക്സൈസ് പിടിയില്‍. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന (32) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തിട്ടുണ്ട്.
ഷില്‍ന മുമ്പും ലഹരികേസില്‍ അറസ്റ്റിലായിട്ടുണ്ട്.ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്നു ഷില്‍ന. രണ്ട് മാസം മുമ്പാണ് യുവതി പുറത്തിറങ്ങിയത്. ഇതിന് ശേഷവും ലഹരി വില്‍പനയില്‍ സജീവമായെന്ന് എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷില്‍ന എക്സൈസിന്റെ വലയിലായത്.
പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പനയും ഉപയോഗവും വർധിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്. പിടിയിലായ യുവതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡിലാണ് യുവതി പിടിയിലായത്.

















