പത്തനംതിട്ടയില്‍ വനിതാ സഹപ്രവർത്തകയോട് മോശമായി പെരുമാറുകയും കയറിപ്പിടിക്കുകയും ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി.റാന്നി ഡിവിഷനിലെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എ. അശോകനെയാണ് ചിറ്റാർ പൊലിസ് അറസ്റ്റ് ചെയ്തത്. എറണാകുളം നേര്യമംഗലം സ്വദേശിയാണ് ഇയാള്‍.
ഒതുക്കിത്തീർക്കാൻ ശ്രമം, ഒടുവില്‍ നടപടി
ബുധനാഴ്ച രാവിലെയാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അശോകനെതിരെ പരാതി നല്‍കിയത്. സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയെ അശോകൻ കടന്നുപിടിച്ചുവെന്നാണ് പരാതി. തുടക്കത്തില്‍ വനംവകുപ്പിനുള്ളില്‍ തന്നെ പരാതി ഒതുക്കിത്തീർക്കാൻ നീക്കങ്ങള്‍ നടന്നതായി ആക്ഷേപമുണ്ട്. എന്നാല്‍ വനിതാ ഉദ്യോഗസ്ഥയും ഭർത്താവും പരാതിയില്‍ ഉറച്ചുനിന്നതോടെ പൊലിസ് കേസെടുക്കുകയും ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.സ്ത്രീത്വത്തെ അപമാനിക്കല്‍, മോശം പെരുമാറ്റം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ കൂടുതല്‍ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന. സംഭവത്തില്‍ ചിറ്റാർ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുൻപും അച്ചടക്ക നടപടി
നേരത്തെയും സമാനമായ പരാതികളെയോ മോശം പെരുമാറ്റത്തെയോ തുടർന്ന് വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് അശോകൻ. നടപടിയുടെ ഭാഗമായി സ്ഥലം മാറിയാണ് ഇയാള്‍ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയത്. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ വീണ്ടും വകുപ്പുതല നടപടികള്‍ ഉണ്ടായേക്കും.

















