16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം പൂർണ്ണമായും നിരോധിക്കാൻ ഓസ്‌ട്രേലിയയ്‌ക്ക് സമാനമായ നിയമനിർമ്മാണത്തിന്റെ സാധ്യതകള്‍ പരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നല്‍കി.ഇന്റർനെറ്റിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിക്കുന്ന പൊതുതാല്‍പ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു മധുര ബെഞ്ച്.
രാജ്യത്തുടനീളമുള്ള എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളും കുട്ടികളുടെ അക്കൗണ്ടുകള്‍ക്ക് പാരന്റെല്‍ കണ്‍ട്രോള്‍ നിർബന്ധമാക്കണമെന്നായിരുന്നു ഹർജിക്കാരനായ എസ്. വിജയകുമാറിന്റെ പ്രധാന ആവശ്യം. അശ്ലീലമായ ഉള്ളടക്കങ്ങളും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കളും ഇന്റർനെറ്റില്‍ എളുപ്പത്തില്‍ ലഭ്യമാണ്. ഇത് കുട്ടികളുടെ മാനസികവും വൈകാരികവുമായ വികാസത്തെ അപകടത്തിലാക്കുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു.
ഹർജി പരിഗണിച്ച കോടതി നിയമ നിർമ്മാണം സാധ്യമാകുന്നത് വരെ, കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണ കാമ്ബെയ്‌നുകള്‍ നടത്താൻ അധികൃതർക്ക് നിർദ്ദേശം നല്‍കി.

















