നാല്‍പ്പത് വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബി.ജെ.പി അധികാരത്തിലേക്ക് എത്തുമ്ബോള്‍, മുൻ ഭരണസമിതിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ പിടിമുറുക്കാൻ ഒരുങ്ങി എൻ.ഡി.എ.തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തിന് പ്രധാന കാരണമായത് ഈ അഴിമതി ആരോപണങ്ങള്‍ ആണെന്ന് സി.പി.എം തന്നെ വിലയിരുത്തുന്ന സാഹചര്യത്തില്‍, ഭരണത്തിലേറുന്നതോടെ ബി.ജെ.പി ഈ ഫയലുകള്‍ പൊടിതട്ടിയെടുക്കുമെന്ന് ഉറപ്പായി.
കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ താത്കാലിക നിയമനത്തിനായി സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചു എന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലാണ്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ പുതിയ ഭരണസമിതി പുനരന്വേഷണത്തിന് ഒരുങ്ങാൻ സാധ്യതയുണ്ട്.
പട്ടികജാതി ഫണ്ട് തട്ടിപ്പ്, സ്വയംതൊഴില്‍ സബ്‌സിഡി തുക തട്ടിയെടുക്കല്‍ തുടങ്ങിയ കേസുകളില്‍ ബി.ജെ.പി നേരത്തെ തന്നെ ശക്തമായ സമരങ്ങള്‍ നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് നടത്തിയ വ്യാജ പെർമിറ്റ് നിർമ്മാണവും പുതിയ സമിതി പരിശോധിക്കും.
കിച്ചണ്‍ ബിൻ വിതരണം, ഇ-റിക്ഷകള്‍ വാങ്ങിയത്, സ്മാർട്ട് സിറ്റി പദ്ധതിയിലെ ക്രമക്കേടുകള്‍ എന്നിവയില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ഇതിനകം തന്നെ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഭരണമാറ്റത്തിന് മുന്നോടിയായി ഡിജിറ്റല്‍ തെളിവുകളും ഫയലുകളും നശിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണമുള്ളതിനാല്‍, ഉദ്യോഗസ്ഥ തലത്തില്‍ കർശന നിരീക്ഷണം ബി.ജെ.പി ഏർപ്പെടുത്തിയിട്ടുണ്ട്.
കോർപ്പറേഷനിലെ മൂവായിരത്തോളം ജീവനക്കാരില്‍ ഭൂരിഭാഗവും താത്കാലികക്കാരാണ്. ഇതില്‍ രാഷ്ട്രീയ പരിഗണനയില്‍ നിയമനം നേടിയവരുടെ കരാറുകള്‍ പുതുക്കാൻ സാധ്യതയില്ല. എന്നാല്‍, പാവപ്പെട്ടവരും അത്യന്താപേക്ഷിതമായ തസ്തികകളില്‍ ഉള്ളവരുമായ ജീവനക്കാരെ നിലനിർത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അനാവശ്യമായി സൃഷ്ടിച്ച തസ്തികകള്‍ റദ്ദാക്കാനുള്ള നീക്കങ്ങളും ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടാകും.ട്രഷറിയിലേക്ക് 200 കോടി മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെയും ബി.ജെ.പി ശക്തമായ പ്രതിഷേധത്തിലാണ്.

















