കഴിഞ്ഞ തദ്ദേശത്തിരഞ്ഞെടുപ്പില്‍ സി.പി.എം അവതരിപ്പിച്ച രണ്ട് താരങ്ങള്‍ ഇക്കുറി നിലം തൊട്ടില്ല. തിരുവനന്തപുരത്ത് ഏറ്റവും പ്രായം കുറഞ്ഞ മേയർ അഥവാ ‘മേയറൂട്ടി’ എന്ന് ‘ഖ്യാതി’ നേടിയ ആര്യാ രാജേന്ദ്രനും പത്തനംതിട്ടയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുമാണ് ജനരോഷത്തില്‍ വീണത്.തലസ്ഥാനത്ത് സി.പി.എം ഭരിച്ചിരുന്ന കോർപ്പറേഷനില്‍ ബി.ജെ.പി വിജയം കൊയ്തതും സി.പി.എമ്മിനും ആര്യക്കും തിരിച്ചടിയായി.
കഴിഞ്ഞ തവണ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയായിരുന്നു ആര്യയ്ക്ക് ചുറ്റുമുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ വീണ്ടും മത്സരിക്കാനുള്ള അനുമതി പോലും പാർട്ടി നല്‍കിയില്ല.മേയറായി സ്ഥാനമേറ്റ ശേഷം അഴിമതിയായും ഇടപെടലുകളായും നിരവധി ആരോപണങ്ങളാണ് ആര്യാ രജേന്ദ്രന്റെ ഭരണസമിതിയ്‌ക്കെതിരെ ഉയർന്നത്.പിൻവാതില്‍ നിയമനം, ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട അഴിമതി. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ എന്നിവയടക്കം ആര്യാ രാജേന്ദ്രന്റെ പ്രതിച്ഛായയ്ക്ക് കാര്യമായി മങ്ങലേറ്റിരുന്നു.തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ വമ്ബൻ പരാജയത്തിന് പിന്നാലെ മുൻ കൗണ്‍സിലർ കൂടിയായ ഗായത്രി ബാബു ആര്യയെ പരോക്ഷമായി വിമർശിച്ചിട്ട പോസ്റ്റും വലിയ ചർച്ചയായിരുന്നു.
വലിയ വാർത്താ താരമായെങ്കിലും ആര്യയുടെ ഭരണത്തിന് പിന്നാലെയുണ്ടായ ഭരണവിരുദ്ധ വികാരത്തില്‍ ബി.ജെ.പി കോർപ്പറേഷൻ പിടിച്ചത് സംസ്ഥാനത്താകെ എല്‍.ഡി.എഫിന് നാണക്കേടുണ്ടാക്കി.ആര്യയെ ഇനി തിരുവനന്തപുരത്ത് പ്രവർത്തന രംഗത്ത് ഇറക്കാൻ പോലും വയ്യാത്ത സാഹചര്യം ആണുള്ളത്. പകരം അവർ ഭർത്താവിന്റെ നാടായ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കട്ടെ എന്ന തീരുമാനത്തിലേയ്ക് പാർട്ടി മാറിയെക്കും.
സമാനമായ അവസ്ഥയിലാണ് പാർട്ടി പത്തനംതിട്ടയില്‍ അവതരിപ്പിച്ച രേഷ്മ മറിയം റോയി എന്ന യുവതുർക്കിക്കുമുള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്നു രേഷ്മ.പത്തനംതിട്ടയിലെ അരുവാപ്പാലം പഞ്ചായത്തിലാണ് അദ്ധ്യക്ഷ പദം വഹിച്ചത്. വലിയ പദ്ധതികള്‍ പഞ്ചായത്തില്‍ ആകെ നടപ്പാക്കിയെന്നായിരുന്നു സി.പി.എം ഭരണസമിതി ഉയർത്തിയ വാദം.വാർത്തകളില്‍ എപ്പോഴും രേഷ്മ നിറയുകയും ചെയ്തു.
എന്നാല്‍ ഇക്കുറി പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചു പിടിച്ചു. ഇത് മാത്രമല്ല ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച രേഷ്മ ഭരണവിരുദ്ധ വികാരത്തില്‍ പരാജയം രുചിക്കുകയും ചെയ്തു.പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനില്‍ നിന്നായിരുന്നു രേഷ്മ ജനവിധി തേടിയത്. ആയിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് രേഷ്മ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്.ഇതോടെ സിപിഎമ്മിന്റെ മറ്റൊരു പരീക്ഷണം ആണ് പൊളിഞ്ഞിരിക്കുന്നത്.

















