സർക്കാർ ആശുപത്രിയില്‍ ഡ്യൂട്ടി സമയത്ത് പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്ത ഡോക്ടറെ പുറത്താക്കി. ഉത്തർപ്രദേശിലെ ഷംലിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലായിരിക്കെ ഡോക്ടർ ആശുപത്രി മുറിക്കുള്ളില്‍ തന്റെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വീഡിയോയ്‌ക്കെതിരായ പൊതുജന രോഷത്തെത്തുടർന്ന്, ആശുപത്രി ഭരണകൂടം അദ്ദേഹത്തിന് സർക്കാർ അനുവദിച്ച താമസസ്ഥലം ഒഴിപ്പിക്കുകയും ചെയ്തു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രണ്ട് വർഷത്തെ കരാറില്‍ നിയമിതനായ ഡോ. വഖാർ സിദ്ദിഖിയെയാണ് പുറത്താക്കിയത്. ആശുപത്രിയുടെ മുകളിലത്തെ നിലയിലെ അടച്ചിട്ട മുറിയില്‍ പ്രതിശ്രുത വധുവിനൊപ്പമാണ് നൃത്തം ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന വീഡിയോ പെട്ടെന്ന് വ്യാപകമായ ശ്രദ്ധ ആകർഷിച്ചു.
പരാതിക്ക് പിന്നാലെ, മെഡിക്കല്‍ ഓഫീസർ വീരേന്ദ്ര സിംഗ് ഡോ. സിദ്ദിഖിയില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു. തൃപ്തികരമായ മറുപടി നല്‍കുന്നതില്‍ ഡോക്ടർ പരാജയപ്പെട്ടപ്പോള്‍, അടുത്ത ദിവസം തന്നെ കർശന നടപടി സ്വീകരിച്ചു. ഡോ. സിദ്ദിഖിയെ അടിയന്തര ഡ്യൂട്ടിയില്‍ നിന്ന് മാറ്റുകയും അദ്ദേഹത്തിന് നല്‍കിയിരുന്ന മുറി ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് തുടർനടപടികള്‍ക്കായി മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർക്ക് അയച്ചു.

















