ബീഹാറില്‍ നിതീഷ് കുമാറിനും ജെഡിയുവിനും തിരിച്ചടി. ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ബിജെപി ചാക്കിലാക്കി. 20 വർഷത്തിനിടെ ആദ്യമായാണ് നിതീഷ് കുമാർ ആഭ്യന്തര വകുപ്പ് കൈവിടുന്നത്. ഉപമുഖ്യമന്ത്രിയും ബിജെപി നിയമസഭാ കക്ഷി നേതാവുമായ സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്‍റെ ചുമതല.
89 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയ ബിജെപി സ്പീക്കർ പദവി ഉള്‍പ്പെടെ പ്രധാന മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് നിതീഷ് കുമാർ ആഭ്യന്തര വകുപ്പ് വിട്ടു നല്‍കാൻ തയ്യാറായത്.ആദ്യമായാണ് നിതീഷ് കുമാർ ആഭ്യന്തര വകുപ്പ് വിട്ടുനല്‍കുന്നത്. ആഭ്യന്തരം,റവന്യൂ, ആരോഗ്യം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ ബിജെപിക്ക് നല്‍കേണ്ടി വന്നത് ജെഡിയുവിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. മറ്റൊരു ഉപമുഖ്യമന്ത്രിയായ വിജയ് സിൻഹക്കാണ് റവന്യൂ വകുപ്പ് നല്‍കിയത്. ആരോഗ്യ വകുപ്പ് മംഗല്‍ പാണ്ഡേക്കും ലഭിച്ചു.
ബിജെപി ബിഹാർ അധ്യക്ഷൻ ദിലീപ് ജെയ്‌സ്വാള്‍ വ്യവസായ വകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കു. ചിരാഗ് പാസ്വാന്‍റം എല്‍ജെപിക്ക് കരിമ്ബ് വ്യവസായം, പൊതുജനാരോഗ്യ വകുപ്പ് എന്നിവ കൈകാര്യം ചെയ്യും. എച്ച് എ എം പാർട്ടിക്ക് ജലവിഭവ വകുപ്പും നല്‍കിയിട്ടുണ്ട്. അതെ സമയം ആർഎല്‍എം അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹയുടെയും സ്നേഹലത കുശ്വാഹയുടെയും മകനായ ദീപക് പ്രകാശിനു പഞ്ചായത്തീരാജ് വകുപ്പും നല്‍കി. ഇത്തവണ ദീപക് പ്രകാശ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ദീപക് പ്രകാശിനെ മന്ത്രിയാക്കുന്നതില്‍ നിതീഷ് കുമാറിനും, അമിത് ഷായ്ക്കും എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ഉപേന്ദ്ര കുശ്വാഹയുടെ സമ്മർദത്തിന് അവസാന നിമിഷം വഴങ്ങുകയായിരുന്നു.

















