തൃശൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയത്തില്‍ വേറിട്ട പരീക്ഷണവുമായി ബിജെപി. ഹിന്ദു വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള വാർഡില്‍ മുസ്ലീം വനിതയെ സ്ഥാനാർഥിയാക്കിയാണ് രാഷ്ട്രീയ നീക്കം. കണ്ണൻകുളങ്ങര സ്വദേശിയും എഴുത്തുകാരിയുമായ മുംതാസ് താഹയാണ് ബിജെപി പ്രതിനിധിയായി ജനവിധി തേടുന്നത്.
ജില്ലയില്‍ തന്നെ ബിജെപി പാനലില്‍ മത്സരിക്കുന്ന ഏക മുസ്ലീം വനിതയെന്ന പ്രത്യേകതയും മുംതാസിനുണ്ട്.തൃശൂർ കോർപ്പറേഷൻ ഭരണത്തെ നിർണ്ണയിക്കാൻ തക്ക ശേഷിയുള്ളവരായി ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മാറുമെന്നാണ് ബിജെപിയുടെ അവകാശവാദം. അത്തരമൊരു ലക്ഷ്യം മുൻ നിർത്തിയാണ് ഭൂരിപക്ഷം ഡിവിഷനുകളിലേക്കും ഇത്തവണ പാർട്ടി സ്ഥാനാർഥികളെ നിശ്ചയിച്ചത്.
പതിവ് ശൈലി വിട്ട് യുവാക്കള്‍ക്കള്‍ക്കും ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവർക്കും പ്രാതിനിധ്യം ഉറപ്പാക്കിയായിരുന്നു സ്ഥാനാർത്ഥി നിർണയം. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥമായി തികച്ചും അപ്രതീക്ഷിതമായിരുന്നു മുംതാസിന്റെ സ്ഥാനാർഥിത്വം. കോണ്‍ഗ്രസിന്റെ സിറ്റിങ് വാർഡില്‍ ബിജെപി നടത്തുന്ന പരീക്ഷമാണ് തന്റെ സ്ഥാനാർഥിത്വമെങ്കിലും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് മുംതാസ് പറയുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമ്ബോള്‍ ലഭിക്കുന്ന സ്വീകാര്യത വോട്ടായി മാറുമെന്നും മുംതാസ് പ്രതീക്ഷിക്കുന്നു.

















