കേരള കോൺഗ്രസ് പാർട്ടിയുടെ പാലാ നിയോജകമണ്ഡലം പ്രസിഡൻറ് എന്നത് പാർട്ടി സംസ്ഥാന സെക്രട്ടറിയേക്കാൾ വലിയ പദവിയായിട്ടാണ് കെഎം മാണിയുടെ കാലം മുതൽ കണക്കാക്കപ്പെടുന്നത്. മാണിയുടെ സ്വന്തം തട്ടകത്തിൽ പാർട്ടിയെ നിയന്ത്രിക്കുന്ന നേതാവ് എന്ന നിലയിലാണ് ഇത്. ഇ ജെ അഗസ്തി ഉൾപ്പെടെ കരുത്തുറ്റ ഒരുപിടി നേതാക്കളാണ് ഈ പദവി ഇതിന് മുമ്പ് അലങ്കരിച്ചിട്ടുള്ളത്. എന്നാൽ ജോസ് കെ എം മാണിയുടെ കയ്യിലേക്ക് പാർട്ടിയുടെ കടിഞ്ഞാൺ എത്തിയതോടെ കഥ മാറുകയായിരുന്നു.
പാർട്ടി മുത്തോലി മണ്ഡലം പ്രസിഡണ്ടായ റ്റോബിൻ കെ അലക്സിനെയാണ് ജോസ് ഈ പദവിയിലേക്ക് നിയോഗിച്ചത്. പ്രവർത്തകരോടും ജനങ്ങളോടും ഇടപഴകാൻ അറിയാത്ത ടോബിന്റെ രാഷ്ട്രീയ നിറഞ്ഞ ശൈലി പാലായിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വലിയ തിരിച്ചടിയാകുന്നതാണ് പിന്നെ കണ്ടത്. സ്വന്തം കുത്തകയായിരുന്ന മുത്തോലി പഞ്ചായത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നിൽ ഭരണം അടിയറവ് വെക്കേണ്ടി വന്ന ഗതികേട് കേരള കോൺഗ്രിന് ഉണ്ടാക്കുകയും ജോസിന്റെ നിശിത വിമർശകനായ ജോസ്മോൻ മുണ്ടക്കനോട് മുത്തോലി ഉൾപ്പെടുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ പരാജയപ്പെട്ടതുമാണോ റ്റോബിന്റെ യോഗ്യത എന്ന് അന്ന് തന്നെ പാർട്ടിക്കാർ അടക്കം ചോദിക്കുകയും ചെയ്തിരുന്നു.
റ്റോബിൻ ഭരണം തുടങ്ങിയതോടെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ അടക്കം പാർട്ടിക്ക് പാലായിലും മുത്തോലിയിലും വലിയ തിരിച്ചടിയാണ് ഉണ്ടായത്. പാലാ നിയോജകമണ്ഡലത്തിന്റെ ഭാഗമായ 13 മണ്ഡലങ്ങളിൽ ജോസ് കെ മാണി പരാജയപ്പെട്ടപ്പോൾ പോലും ലീഡ് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ റ്റോബിൻ പ്രവർത്തനം ഏകോപിപ്പിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടൻ മുത്തോലി അടക്കമുള്ള പഞ്ചായത്തുകളിൽ പിന്നിലാകുകയും റ്റോബിന്റെ ബൂത്തിൽ അടക്കം പിന്നിൽ പോകുകയും ചെയ്തു.
ളാലം ബ്ലോക്ക് പഞ്ചായത്തിലെ മുത്തോലി ഡിവിഷനിലെ താമസക്കാരനാണ് റ്റോബിൻ. ഇവിടെ നിന്നാൽ പരാജയം ഉറപ്പുള്ളതുകൊണ്ട് ഇവിടെ അവകാശവാദം ഉന്നയിക്കാതെ വലവൂർ ഡിവിഷൻ ആണ് ഇദ്ദേഹം മത്സരത്തിന് തെരഞ്ഞെടുത്തത്. യഥാർത്ഥത്തിൽ മാണി ഗ്രൂപ്പിന് പാർലമെൻറ് തിരഞ്ഞെടുപ്പിൽ നേരിയ ലീഡ് കൈമാറിയ മണ്ഡലം എന്ന നിലയിലാണ് വലവൂർ സീറ്റിൽ ഇദ്ദേഹം നോട്ടമിട്ടത്. പ്രാദേശികമായി വലവൂർ മണ്ഡലം പ്രസിഡണ്ട് അടക്കമുള്ള കേരള കോൺഗ്രസിൻറെ പ്രമുഖ നേതാക്കൾ ആഗ്രഹിച്ചിരുന്ന സീറ്റിലേക്ക് ജോസ് കെ മാണി കെട്ടിയ നൂലിൽ തൂങ്ങി ഇറങ്ങി റ്റോബിൻ കെ അലക്സ് എത്തുമ്പോൾ പ്രാദേശികമായി പ്രവർത്തക വികാരവും പാർട്ടി നേതൃത്വത്തിന് എതിരായി മാറുകയാണ്. വലവൂരിൽ കൊള്ളാവുന്ന മാണിക്കാർ ഇല്ലാഞ്ഞിട്ടാണോ ഈ ചെയ്തി എന്ന ചോദ്യമാണ് അവർ രഹസ്യമായി ഉന്നയിക്കുന്നത്. സ്വന്തം പാർട്ടിയുടെ അവസാന കോട്ട കൂടി തകർക്കുവാനുള്ള വരവാണ് ഇതെന്ന പരിഹാസവും മാണി ഗ്രൂപ്പ് കേന്ദ്രങ്ങൾ തന്നെ ഉയർത്തുന്നുണ്ട്.

















