നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങും മുമ്പ് രാഷ്ട്രീയ ചതുരംഗത്തില്‍ കരുക്കള്‍ നീക്കി കോണ്‍ഗ്രസ്.ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം ഫെബ്രുവരി 15-നകം പൂർത്തിയാക്കാൻ കെ.പി.സി.സി അന്തിമ ശ്രമം തുടങ്ങി. 15-ന് രാവിലെ 10-ന് കൊച്ചിയില്‍ ചേരുന്ന നേതൃയോഗത്തില്‍ സീറ്റ് വിഭജനത്തില്‍ അന്തിമ ധാരണയുണ്ടാക്കാനാണ് തീരുമാനം.
റോഷിയുടെ ‘പാര’യും ജോസിന്റെ അതൃപ്തിയും
ഇടതുമുന്നണിയിലെ ആഭ്യന്തര കലഹങ്ങളിലാണ് യു.ഡി.എഫ് ഇപ്പോള്‍ പ്രധാനമായും കണ്ണുവെക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടെ പാലായിലെ സ്ഥാനാർത്ഥിത്വം മന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ പ്രഖ്യാപിച്ചത് പാർട്ടിയില്‍ വലിയ പുകച്ചിലുണ്ടാക്കിയിട്ടുണ്ട്സുരക്ഷിതമായ മറ്റൊരു മണ്ഡലം ജോസ് കെ. മാണി തേടുന്നതിനിടെയാണ് റോഷിയുടെ പ്രഖ്യാപനം വന്നത്.ഇതൊരു ‘സ്നേഹപ്പാര’യാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.ഈ അതൃപ്തി മുതലെടുക്കാൻ യു.ഡി.എഫ് കേന്ദ്രങ്ങള്‍ ചർച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
ആർ.ജെ.ഡി വരുമോ?
എല്‍.ഡി.എഫില്‍ നേരിടുന്ന അവഗണനയില്‍ ആർ.ജെ.ഡി (RJD) നേതൃത്വം കടുത്ത അതൃപ്തിയിലാണ്. എം.വി. ശ്രേയാംസ് കുമാർ മുന്നണി വിടില്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും, മികച്ച വാഗ്ദാനങ്ങള്‍ നല്‍കി അവരെ ഒപ്പം കൂട്ടാൻ യു.ഡി.എഫ് തയ്യാറെടുക്കുന്നു.
15-ലെ നേതൃയോഗം നിർണ്ണായകം
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഞായറാഴ്ച അവധി നല്‍കിയാണ് കൊച്ചിയില്‍ നേതൃയോഗം വിളിച്ചിരിക്കുന്നത്.
പങ്കെടുക്കുന്നവർ: രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പിമാർ, എം.എല്‍.എമാർ, ഡി.സി.സി പ്രസിഡന്റുമാർ.പ്രധാന അജണ്ട: പുതുയുഗ യാത്രയുടെ വിലയിരുത്തല്‍, ഗൃഹസന്ദർശന പരിപാടിയുടെ അവലോകനം, സ്ഥാനാർത്ഥി നിർണ്ണയം.നേരത്തെ ഫെബ്രുവരി 6-ന് സീറ്റ് ചർച്ചകള്‍ തീർക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉഭയകക്ഷി ചർച്ചകള്‍ നീണ്ടുപോയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ 15-ന് മുമ്പ് എല്ലാം ശുഭമായി അവസാനിപ്പിക്കാനാണ് ഹൈക്കമാൻഡ് നിർദ്ദേശം.

















