കെഎസ്‌ആർടിസി ബസില്‍ മദ്യപിച്ച് യാത്ര ചെയ്യന്നതില്‍ വിലക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ. മദ്യപിച്ചു എന്നുപറഞ്ഞ യാത്ര വിലക്കാനാകില്ലെന്നാണ് മന്ത്രി പറയുന്നത്.കെഎസ്‌ആർടിസി ബസുകളില്‍ മദ്യപിച്ച് യാത്ര അനുവദിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നവർ സഹയാത്രികർക്കോ, ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ ബസ് പോലീസ് സ്റ്റേഷനിലേക്കു പോകുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ മദ്യപിച്ച് ബസില്‍ കയറി അഭ്യാസം കാണിച്ചാല്‍ പിടി വീഴുമെന്നും അത്തരക്കാരെ സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിക്കാൻ കണ്ടക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം കെഎസ്‌ആർടിസി വാങ്ങിയ ആധുനിക വോള്‍വോ സ്ലീപ്പർ ബസിന്റെ പരീക്ഷണയോട്ടത്തില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ സാരഥിയായി. തിരുവല്ലം-കോവളം പാതയിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കിയത്.
ഇതില്‍ തീപിടിത്തം തടയുന്നതിനാവശ്യമായ അഗ്നിശമന നിയന്ത്രണ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പുക ഉയരുന്നത് തിരിച്ചറിഞ്ഞ് അലാറം മുഴക്കാനുള്ള സജ്ജീകരണവും തീ കെടുത്തുന്നതിന് സ്പ്രിങ്ക്ളർ സിസ്റ്റവും ഉണ്ട്. അപകടഘട്ടങ്ങളില്‍ വശങ്ങളിലെ ചില്ലുതകർത്ത് യാത്രക്കാർക്ക് വേഗത്തില്‍ പുറത്തിറങ്ങാനാകും. എല്ലാ വിൻഡോകളിലും ഇതിനായി പ്രത്യേകതരം ചുറ്റികകളുണ്ട്. 42 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്നതാണ് പുതിയ വോള്‍വോ ബസ്. മികച്ച സുരക്ഷയും സൗകര്യവും ഉള്ള മോഡലാണ് വോള്‍വോ പുറത്തിറക്കിയത്.

















