ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ളയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തില്‍.വോട്ടർ പട്ടികയ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതികള്‍ നല്‍കിയിട്ടില്ല എന്നാണ് കമ്മീഷൻ വാദം. അതേസമയം, രാഹുലിന്റെ ആരോപണങ്ങള്‍ ബിഹാർ രണ്ടാം ഘട്ട പ്രചാരണത്തില്‍ സജീവ ചർച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
എസ്‌ഐആറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ഇൻഡ്യ സഖ്യം ഒരുങ്ങുകയാണ്.മഹാരാഷ്ട്രക്കും കർണാടകയ്ക്കും പിന്നാലെ ഹരിയാനയില്‍ രാഹുല്‍ ഗാന്ധി ഉയർത്തിയ ആരോപണങ്ങളില്‍ കൃത്യമായ മറുപടി നല്‍കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. വോട്ടർ പട്ടികയില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടില്ല എന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങള്‍ നല്‍കുന്ന മറുപടി.ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ നിരവധി പരാതികള്‍ കോണ്‍ഗ്രസ് നല്‍കിയിരുന്നു.
അതേസമയം, വിഷയത്തില്‍ രാജ്യവ്യാപക പ്രചാരണം നടത്തുവാനാണ് കോണ്‍ഗ്രസ് തീരുമാനം. ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തില്‍ കൃത്യമായി വിഷയം ഉയർത്തും. പ്രതിഷേധത്തിന് മറ്റ് ഇന്‍ഡ്യ സഖ്യ പാർട്ടികളുടെ പിന്തുണയും കോണ്‍ഗ്രസും തേടും. വോട്ട് കൊള്ളക്ക് പുറമെ എസ്‌ഐആറിന് എതിരെയും ഇന്‍ഡ്യ സഖ്യം രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.ബിഹാർ തെരഞ്ഞെടുപ്പിനു ശേഷം പ്രതിഷേധ പരിപാടികള്‍ ആരംഭിക്കും. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് ഇന്ത്യ സഖ്യത്തിന്റെ യോഗം ഉടൻ ചേരും. മമതാ ബാനർജി, സ്റ്റാലിൻ, ശരത് പവാർ , മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ ചർച്ചകള്‍ തുടരുകയാണ്.
















