ഇടതു മുന്നണിയില്‍ പി.എം ശ്രീ പദ്ധതിക്കെതിരെ പോരാടി വിജയം കണ്ടതിന്റെ പിന്‍ബലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സി.പി.ഐ. 2021 ല്‍ 24 സീറ്റുകളില്‍ മത്സരിച്ച്‌ 17 പേരെ നിയമസഭയിലെത്തിച്ച സി.പി.ഐ വിജയ ശതമാനത്തിന്റെ കണക്കുകള്‍ നിരത്തിയാകും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുക. സീറ്റ് കൂടുതല്‍ നല്‍കുകയാണെങ്കില്‍ ജനതാദള്‍ അടക്കമുള്ള ഘടക കക്ഷികളുടെ സീറ്റുകളില്‍ കുറവുണ്ടാകും.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് നിയമസഭാ സീറ്റുവിഭജന ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ഇടതുമുന്നണി തീരുമാനം.പി.എം ശ്രീ പദ്ധതി വിഷയത്തില്‍ സി.പി.എമ്മിനെ മുട്ടുകുത്തിച്ച സി.പി.ഐ ഇടതുമുന്നണിയില്‍ ഇപ്പോഴുള്ള സ്വാധീനം പരമാവധി ഉപയോഗിച്ച്‌ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനാണ് ലക്ഷ്യമിടുന്നത്. സി.പി.ഐയുടെ ആവശ്യത്തിന് സി.പി.എം വഴങ്ങിയാല്‍ മറ്റു ഘടക കക്ഷികളില്‍ നിന്നാകും സി.പി.എം സീറ്റു നല്‍കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ശക്തി തെളിയിച്ച കേരള കോണ്‍ഗ്രസും ഇത്തവണ കുടുതല്‍ സീറ്റുകള്‍ ചോദിക്കാനിരിക്കുകയാണ്. അതോടൊപ്പം സി.പി.ഐ കൂടി സീറ്റു വര്‍ധന ആവശ്യപ്പെട്ടാല്‍ സി.പി.എം വലയും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയവും വോട്ടുശതമാനവും അടിസ്ഥാനമാക്കി സീറ്റു വിഭജനം നടത്താമെന്ന അഭിപ്രായമാകും സി.പി.എം മുന്നോട്ടു വെക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകളില്‍ മത്സരിച്ച സി.പി.എം 61 ഇടത്ത് വിജയം നേടിയിരുന്നു. 24 സീറ്റില്‍ മത്സരിച്ച്‌ 17 പേരെ നിയമസഭയിലെത്തിച്ചതോടു കുടി വിജയശതമാനം തങ്ങള്‍ക്കാണു കൂടുതലെന്ന അവകാശവാദവും സി.പി.ഐ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, കരുനാഗപ്പള്ളിയില്‍ സിറ്റിങ് എം.എല്‍.എയായിരുന്ന ആര്‍. രാമചന്ദ്രനെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍ മഹേഷ് പരാജയപ്പെടുത്തിയതും വന്‍വിജയം പ്രതീക്ഷിച്ചിരുന്ന അടൂരില്‍ ചിറ്റയം ഗോപകുമാറിന്‍െ്റ ഭൂരിപക്ഷം കുറഞ്ഞതും സി.പി.ഐക്ക് ക്ഷീണമായിരുന്നു. ഇടത് സര്‍ക്കാരിന് അനുകൂലമായ വികാരം സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ടായിരുന്നെങ്കിലും ഇങ്ങനെ സംഭവിച്ചത് സി.പി.ഐയുടെ തന്നെ വോട്ടുകള്‍ കുറഞ്ഞതു കൊണ്ടാണെന്ന വിലയിരുത്തല്‍ മുന്നണിക്കുണ്ടായിരുന്നു.

സി.പി.ഐക്കൊപ്പം കേരള കോണ്‍ഗ്രസും (എം) സീറ്റ് വര്‍ധനവ് ആവശ്യപ്പെടുമ്ബോള്‍ സി.പി.എമ്മിന് തലവേദനയാകും. 15 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് (എം) കഴിഞ്ഞതവണ മുന്നണിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സി.പി.ഐയുടെ എതിര്‍പ്പു കാരണം 12 സീറ്റുകള്‍ ലഭിച്ച കേരള കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ചത്. റോഷി അഗസ്റ്റിന്‍ (ഇടുക്കി), എന്‍ ജയരാജ് (കാഞ്ഞിരപ്പള്ളി), ജോബ് മൈക്കിള്‍ (ചങ്ങനാശേരി), സെബസ്റ്റിയന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍), പ്രമോദ് നാരായണ്‍ (റാന്നി) എന്നിവരെ നിയമസഭയില്‍ എത്തിക്കാന്‍ കേരള കോണ്‍ഗ്രസിനു കഴിഞ്ഞു.2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫിനുണ്ടായ മുന്നേറ്റമാണ് കേരള കോണ്‍ഗ്രസിന് (എം) വിലപേശല്‍ ശേഷി കൂട്ടിയത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളടക്കമാണ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയത്. ചങ്ങനാശേരി സീറ്റ് വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് സി.പി.ഐ ആയിരുന്നു. അവരെ മറികടന്നാണ് കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക