ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച പോരുവിട്ട് ഉടമകളുടെ തർക്കം നേർക്ക് നേർ വന്നതോടെ ഏഷ്യാനെറ്റ്, റിപ്പോർട്ടർ ഉടമകള്‍ പരസ്പരം നല്‍കിയിട്ടുള്ളത് കോടികളുടെ മാനനഷ്ട കേസുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയുമായ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ട കേസ് റിപ്പോർട്ടറിനെതിരെ നല്‍കിയപ്പോള്‍ റിപ്പോർട്ടർ ചാനല്‍ ഉടമകള്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ 150 കോടി രൂപയുടെ മാനനഷ്ടക്കേസ് സംബന്ധിച്ച നോട്ടീസയച്ചു. കർണാടകയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട റിപ്പോർട്ടർ വ്യാജ വാർത്തകള്‍ നല്‍കിയെന്ന ആരോപണമാണ് രാജീവ് ചന്ദ്രശേഖർ ഉന്നയിക്കുന്നത്. ഈ വാർത്ത ഏഴ് ദിവസത്തിനുള്ളില്‍ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
റിപ്പോർട്ടർ ചാനല്‍ ഉടമകള്‍ക്ക് പുറമേ എഡിറ്റോറിയല്‍ തലത്തില്‍ പ്രവർത്തിക്കുന്ന ആളുകളെ ഉള്‍പ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖർ മാനനഷ്ട കേസുമായി മുന്നോട്ടു നീങ്ങുന്നത്.തുടർച്ചയായി കർണാടകയിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകള്‍ റിപ്പോർട്ടർ നല്‍കിയിരുന്നു. ഇതിനുപുറമേ രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷൻ എന്ന നിലയില്‍ നടത്തിയ പത്രസമ്മേളനത്തിലും റിപ്പോർട്ടർ പ്രതിനിധികള്‍ ചോദ്യങ്ങള്‍ ആവർത്തിച്ചിരുന്നു.എന്നാല്‍ പത്ര സമ്മേളനത്തിനിടയില്‍ റിപ്പോർട്ടർ ചാനലിന് മറുപടി നല്‍കില്ലെന്നും വാർത്ത നല്‍കിയിട്ടുള്ള ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങള്‍ ഉയർത്തി ചാനലിന് അദ്ദേഹം മാനഷ്ട കേസ സംബന്ധിച്ച നോട്ടീസ് നല്‍കിയത്.
ഇതോടെ റിപ്പോർട്ടർ ചാനലും തിരിച്ചടിച്ചു. അർജൻറീന ഫുട്ബോള്‍ താരം മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാർത്ത നല്‍കിയെന്ന് ആരോപിച്ചാണ് 150 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. ഇതിനും പുറമേ ഏഷ്യാനെറ്റിനെതിരെ ചാനല്‍ കോടതിയെയും സമീപിച്ച് അനുകൂല വിധി സമ്ബാദിച്ചതായി അവർ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടറിന്റെ വിശ്വാസ്യത തകര്‍ക്കും വിധം വ്യാജ വാര്‍ത്തകള്‍ നല്‍കരുതെന്നും വ്യാജ വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ നിന്ന് വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നും ഗൂഗിളിനും മെറ്റയ്ക്കും ഇതു സംബന്ധിച്ച നിർദ്ദേശം നല്‍കണമെന്നുമാണ് ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതി നിർദ്ദേശം നല്‍കിയതെന്നുമുള്ള വാർത്തയാണ് റിപ്പോർട്ടർ പുറത്തു വിട്ടിട്ടുള്ളത്.രാജീവ് ചന്ദ്രശേഖരന് പുറമേ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകരായ സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പി ജി സുരേഷ് കുമാര്‍, അബ്‌ജോദ് വര്‍ഗീസ്, അനൂപ് ബാലചന്ദ്രന്‍, ജോഷി കുര്യന്‍, അഖില നന്ദകുമാര്‍, ജെവിന്‍ ടുട്ടു, അശ്വിന്‍ വല്ലത്ത്, റോബിന്‍ മാത്യു അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചുവെന്നും അവർ പറയുന്നു.

















