മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചത് എസ്.എൻ.സി. ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ടെന്ന് വിവരം. 2020-ല്‍ ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിലാണ് സമൻസ്. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലാണ് (ഇ.സി.ഐ.ആര്‍.) ഈ കാര്യങ്ങള്‍ ഇ.ഡി. വ്യക്തമാക്കുന്നത്.
2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് ഇ.ഡി.യുടെ കൊച്ചി ഓഫീസില്‍ വിവേക് കിരണ്‍ ഹാജരാകണം എന്നായിരുന്നു ഇ.ഡി. സമന്‍സിലെ ആവശ്യം. സാക്ഷിയെന്ന നിലയിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ലാവ്‌ലിനില്‍ നിന്ന് വിദ്യാഭ്യാസത്തിനായി പണം ഈടാക്കി എന്നതാണ് സമൻസില്‍ പ്രധാനമായും പറയുന്നത്. എന്നാല്‍ സമന്‍സ് അനുസരിച്ച് ഇഡി ഓഫീസില്‍ വിവേക് കിരണ്‍ ഹാജരായില്ല എന്നാണ് വിവരം.
ലാവ്ലിൻ കമ്ബനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കി എന്നാണ് റിപ്പോർട്ട്. വിവേക് കിരണ്‍ യു.കെ.യിലാണ് പഠിച്ചത്. ഇതേ കാലയളവില്‍ ദിലീപ് രാഹുലൻ യു.കെ. കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇവരുമായുള്ള ബന്ധവും മൊഴികളില്‍ പറയുന്ന സാമ്ബത്തിക ഇടപാടുകളുമാണ് സമൻസ് അയച്ചതിന്റെ പ്രധാന കാരണം. പ്രധാനമായും, യുകെയിലെ വിദ്യാഭ്യാസത്തിനായി ദിലീപ് രാഹുലന്‍ പിണറായി വിജയന്റെ മകന് വലിയ തുക ചെലവഴിച്ചു എന്ന മൊഴിയാണ് ഇ.സി.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
















