അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയില്‍ എത്തിച്ച ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്നത് ചെമ്ബാണെന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങള്‍ പൊളിയുന്നു. 1999 ല്‍ വിജയ് മല്യ ശബരിമല ശ്രീകോവിലില്‍ സ്വർണം പൂശിയപ്പോള്‍ അക്കൂട്ടത്തില്‍ ദ്വാരപാലക ശില്‍പങ്ങളും ഉള്‍പ്പെടുത്തിയിരുന്നു എന്നാണ് ദേവസ്വം രജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ച് 1999 മാർച്ച് 27 നാണ് സ്വർണം പൊതിഞ്ഞത്. നിർണായക രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. 2019 ല്‍ താൻ കൊണ്ടുപോയത് ചെമ്ബാണെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം.1999 മെയ് 4 ന് സ്വർണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ചുവെന്നും രേഖകളില്‍ പറയുന്നു.
ദേവസ്വം വിജിലൻസ് കണ്ടെത്തി നല്‍കിയ രേഖകള്‍ പരിശോധിച്ച് ഹൈക്കോടതിയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്ത ദിവസം കോടതിയുടെ പരിഗണനയില്‍ ഈ രേഖകള്‍ ദേവസ്വം ബോർഡ് ഹാജരാക്കുമെന്നും സൂചനയുണ്ട്.അതേസമയം, ദ്വാരപാലക ശില്‍പ്പത്തില്‍ സ്വർണം പൂശിയിരുന്നതായി നിർണായക മൊഴിയും ദേവസ്വം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. വിജയ് മല്യയുടെ തൊഴിലാളി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ശില്‍പ്പങ്ങളിലായി 800 ഗ്രാം സ്വർണം പൂശിയിരുന്നു. സ്വർണം പൂശിയ ചെന്നൈ ജെ ജെ എൻ ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്ന മാന്നാർ സ്വദേശിയായ ജീവനക്കാരന്റേതാണ് മൊഴി.പോറ്റിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യാനാണ് ദേവസ്വം വിജിലൻസിന്റെ നീക്കം.

ഉണ്ണികൃഷ്ണൻ പോറ്റി എവിടെയെല്ലാം പണപ്പിരിവ് നടത്തി? യഥാർഥ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി തന്നെയോ? ഇടനിലക്കാർ വേറെയുണ്ടോ? ശബരിമലയില്‍ നിന്ന് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികള്‍ എത്തിക്കാനെടുത്ത മുപ്പതിലേറെ ദിവസം ദ്വാരപാലക ശില്‍പത്തിലെ പാളികള്‍ എവിടെയായിരുന്നു? തങ്ക വാതില്‍ പണപ്പിരിവ് നടത്തി എവിടെയെല്ലാം പ്രദർശിപ്പിച്ചു? തുടങ്ങി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്ബത്തിക ഇടപാടുകളും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷണ പരിധിയില്‍ വരും.

















