ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തറിയില്ലെന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പല തവണ വന്നിട്ടുണ്ടെന്നാണ് പോറ്റിയുടെ തൊട്ടടുത്ത അയല്‍ക്കാരന്റെ വെളിപ്പെടുത്തല്‍.
പോറ്റിയുടെയടുത്ത് രണ്ട് തവണ വരുന്നത് കണ്ടിട്ടുണ്ട്. വന്ന സമയത്ത് അദ്ദേഹം മന്ത്രിയായിരുന്നു. അന്ന് തങ്ങള്‍ സംസാരിച്ചിട്ടുമുണ്ട്. ആദ്യം വന്നപ്പോള്‍ ഉടനെ തന്നെ തിരിച്ചു പോയി. രണ്ടാം തവണ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാണ് അദ്ദേഹം പോയതെന്നും വിക്രമൻ നായർ പറഞ്ഞു. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തതിന്റെ മഹസർ സാക്ഷിയാണ് വിക്രമൻ നായർ.
എന്നാല്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ഭക്തനെന്ന നിലയിലും സംഭാവനകള്‍ നല്‍കിയ സ്‌പോണ്‍സർ എന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ടെന്നും വ്യക്തിപരമായ മറ്റ ബന്ധങ്ങളോ, ഇടപാടുകളോ ഉണ്ടായിട്ടില്ലെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രൻ എസ്‌ഐടിയോട് പറഞ്ഞിരുന്നത്. പോറ്റി മന്ത്രിയുടെ ഓഫീസ് സന്ദർശിച്ചിരുന്നുവോ എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ശബരിമല സന്നിധാനത്ത് വെച്ചല്ലാതെ പോറ്റിയെ കണ്ടിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ മറുപടി നല്‍കിയിരുന്നു.

















