ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നു. പ്രതിയുടെ വീട്ടില്‍ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന കടകംപള്ളിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒരിക്കല്‍ മാത്രമാണ് പോയതെന്നും അത് ഗണ്‍മാനോട് ചോദിച്ച് ഉറപ്പുവരുത്തിയതാണെന്നുമാണ് കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന്റെ ചടങ്ങില്‍ പങ്കെടുക്കാൻ ഒരു തവണ മാത്രമാണ് താൻ അവിടെ പോയതെന്നായിരുന്നു കടകംപള്ളിയുടെ ആദ്യ വാദം. അന്ന് തന്നോടൊപ്പം രാജു എബ്രഹാമും ഉണ്ടായിരുന്നുവെന്നും, അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്തു നല്‍കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം മുൻപ് വിശദീകരിച്ചിരുന്നു. എന്നാല്‍, പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഈ വാദങ്ങള്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
എന്നാല്‍, പോറ്റിയുടെ സഹോദരിയുടെ മകള്‍ക്ക് റാങ്ക് ലഭിച്ചപ്പോള്‍ പേന സമ്മാനമായി നല്‍കുന്നതടക്കമുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പോറ്റിയുടെ കുടുംബത്തോടൊപ്പം കടകംപള്ളി സുരേന്ദ്രൻ നില്‍ക്കുന്ന കൂടുതല്‍ ചിത്രങ്ങലാണ് പുറത്തുവന്നിരിക്കുന്നത്. മുൻപ് കടകംപള്ളി പറഞ്ഞ വാദങ്ങളാണ് ഇതോടെ തെറ്റാണെന്ന് തെളിയുന്നത്. കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

















