തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നേ വീണ്ടും ചർച്ചകളില്‍ നിറഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സീറ്റ് വച്ചുമാറ്റം. പറവൂർ- പിറവം സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും വച്ചുമാറാനുള്ള സാദ്ധ്യതകള്‍ സംബന്ധിച്ചാണ് ചർച്ചകള്‍. വർഷങ്ങളായി സി.പി.ഐ മത്സരിക്കുന്ന പറവൂരില്‍ കോണ്‍ഗ്രസാണ് തുടർച്ചയായി വിജയിക്കുന്നത്.
പാർട്ടി സംസ്ഥാന സെക്രട്ടറിയും മുൻ എം.പിയുമായിരുന്ന പന്ന്യൻ രവീന്ദ്രനെ വരെ കളത്തിലിറക്കിയിട്ടും സി.പി.ഐക്ക് സീറ്റ് പിടിക്കാനായില്ല.ഇത്തവണ പറവൂരില്‍ വി.ഡി. സതീശന്റെ തേരോട്ടത്തിന് തടയിടാനുള്ള സാഹചര്യങ്ങള്‍ ഉണ്ടെന്നും പക്ഷേ സി.പി.എം സീറ്റ് ഏറ്റെടുത്താലെ വിജയിക്കാനാകൂ എന്നും പാർട്ടി പ്രാദേശിക നേതൃത്വം കരുതുന്നു. ഈ വികാരം ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പറവൂർ വിട്ടുനല്‍കാൻ സി.പി.ഐ തയാറായാല്‍ പിറവം അവർക്ക് നല്‍കാമെന്നും സി.പി.എം പ്രാദേശിക നേതാക്കള്‍ കണക്ക് കൂട്ടുന്നു.
സി.പി.ഐയ്ക്ക് വേരോട്ടമുള്ള മണ്ണാണ് പറവൂരെന്നും സിറ്റ് വിട്ടുകൊടുക്കരുതെന്നുമാണ് സി.പി.ഐയിലെ പൊതുവികാരം. പരമ്ബരാഗത ക്രിസ്തീയ വോട്ടുകള്‍ ഏറെയുള്ള പിറവം മണ്ഡലം തങ്ങളുടെ ശക്തി കേന്ദ്രമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പറവൂർ നല്‍കി പിറവം സ്വീകരിച്ചാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് മുൻപ് ഇത്തരം ചർച്ചകള്‍ നടന്നപ്പോള്‍ ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.
പറവൂരില്‍ കെ.ജെ. ഷൈനെ മത്സരിപ്പിക്കാനാവശ്യം: സമീപ ദിവസങ്ങളില്‍ രൂക്ഷമായ സൈബർ ആക്രമണങ്ങള്‍ക്ക് ഇരയായ സി.പി.എം നേതാവും കെ.പി.എസ്.ടി.എ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ.ജെ. ഷൈനെ സതീശനെതിരെ രംഗത്തിറക്കണമെന്ന് ചില സി.പി.എം വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. ഷൈനെതിരായ അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന പ്രചാരണം അണികള്‍ ഏറ്റെടുത്തതോടെ പൊതു സമൂഹത്തില്‍ ബോധപൂർവമായ അധിക്ഷേപങ്ങള്‍ക്ക് വിധേയായ സ്ത്രീയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വോട്ടാക്കി മാറ്റാമെന്നും സി.പി.എം വൃത്തങ്ങള്‍ കണക്കു കൂട്ടുന്നു.

















