ആന്താലിമണ്ണില്‍ യുവാക്കളെ ദമ്ബതികള്‍ വീട്ടിലെത്തിച്ച് മൃഗീയമായി ആക്രമിച്ച സംഭവത്തില്‍ റിമാൻഡ് റിപ്പോർട്ട് പുറത്ത്. റാന്നി സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയുമാണ് ദമ്ബതികളായ ജയേഷും രശ്മിയും മർദ്ദിച്ചത്. ഇതില്‍ റാന്നി സ്വദേശിയുമായി രശ്മിക്ക് അവിഹിത ബന്ധമുണ്ടെന്ന് ജയേഷ് സംശയിച്ചിരുന്നതായി റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്. രശ്മിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ യുവാവിന്റെ ഫോണിലുണ്ടെന്നും ജയേഷ് സംശയിച്ചിരുന്നു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അതിക്രൂര പീഡനം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാവിനെ തിരുവോണ ദിവസമാണ് ജയേഷ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയതോടെ ദമ്ബതികള്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഷാളുപയോഗിച്ച് കൈയ്യും കാലും കെട്ടുകയും പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിത്തൂക്കുകയുമായിരുന്നു. പിന്നാലെ ഇരുമ്ബുവടികൊണ്ട് അടിക്കുകയും സൈക്കിള്‍ ചെയിന്‍ കൈയില്‍ചുരുട്ടി നെഞ്ചില്‍ ഇടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.മർദ്ദനമേറ്റ് അവശനായ യുവാവിനോട് തന്റെ കാമുകിയുടെ ബന്ധുക്കള്‍ മർദ്ദിച്ചതാണെന്ന് പുറത്തുപറയണമെന്നാണ് ജയേഷ് പറഞ്ഞത്. ഇതാണ് മർദ്ദനത്തിനിരയായ യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാല്‍ വിശദമായ അന്വേഷണത്തിലൂടെ പൊലീസ് സത്യം പുറത്തുകൊണ്ടുവരികയായിരുന്നു. യുവാവിന്റെ കാമുകിയെ ജയേഷും രശ്മിയും നേരത്തേ കാണുകയും പൊലീസ് വന്നാല്‍ ബന്ധുക്കള്‍ മര്‍ദിച്ചതായി പറയണമെന്നും പറഞ്ഞു. ഇതാണ് പ്രതികളെ കുടുക്കിയത്. കാമുകിയില്‍ നിന്നാണ് പ്രതികളെക്കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചത്. റാന്നി സ്വദേശിയെ മർദിച്ച സംഭവത്തിലാണ് റിമാൻഡ് റിപ്പോർട്ട്. അതേസമയം ആലപ്പുഴ സ്വദേശിയെ എന്തിന് മർദിച്ചുവെന്നതില്‍ വ്യക്തതയില്ല. ആഭിചാര ക്രിയകളും ഹണി ട്രാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോർട്ടില്‍ പറയുന്നില്ല.

















