റായ്ബറേലിയിലെ ഡിസ്ട്രിക്‌ട് ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിഷ) യോഗത്തില്‍ കൊമ്ബുകോർത്ത് രാഹുല്‍ ഗാന്ധി എംപിയും സംസ്ഥാനമന്ത്രി ദിനേഷ് പ്രതാപ് സിങ്ങും. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റായ്ബറേലി ജില്ലയില്‍ വികസനപദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ചചെയ്യാൻ വിളിച്ചുചേർത്തതായിരുന്നു യോഗം.
താനാണ് ഈ യോഗത്തിന്റെ അധ്യക്ഷനെന്നും നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആദ്യം അനുമതി ചോദിക്കണമെന്നും അപ്പോള്‍ സംസാരിക്കാനുള്ള അവസരം താൻ നല്‍കാമെന്നും രാഹുല്‍ മന്ത്രിയോട് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, ലോക്സഭാ സ്പീക്കറെ ചെവിക്കൊള്ളാൻ കൂട്ടാക്കാത്ത രാഹുലിന് മറ്റുള്ളവരോട് അച്ചടക്കം പാലിക്കാൻ ആവശ്യപ്പെടാൻ ധാർമികമായ എന്ത് യോഗ്യതയാണുള്ളതെന്ന് ദിനേഷ് പ്രതാപ് സിങ് തിരിച്ചടിച്ചു. 2018-ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്ന നേതാവാണ് ദിനേഷ് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, യോഗത്തിന്റെ ഉദ്ദേശലക്ഷ്യത്തിന് പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോഴാണ് താൻ എതിർത്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐയോടു പിന്നീട് ദിനേഷ് പ്രതാപ് സിങ് പ്രതികരിച്ചു. 43 പദ്ധതികളുടെ പണം അവയ്ക്കുവേണ്ടി തന്നെയാണോ ചെലവഴിക്കുന്നതെന്ന് പരിശോധിക്കുക മാത്രമായിരുന്നു രാഹുല്‍ ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം ദിഷാ യോഗത്തിന്റെ മാർഗനിർദേശങ്ങള്‍ വായിക്കുകയോ അദ്ദേഹത്തിന്റെ പാർട്ടിയോട് അത് വായിക്കാൻ നിർദേശിക്കുകയോ ചെയ്തിരുന്നില്ലെന്നും ദിനേഷ് പ്രതാപ് ആരോപിച്ചു.

















